| ശ്രീകാന്ത് പികെ
ശശി തരൂരിന്റെ ഒരു ഗ്രാഫ് നോക്കുകയായിരുന്നു. ഒരു സമ്പന്ന നായർ കുടുംബത്തിൽ വിദ്യാസമ്പന്നരായ മാതാപിതാക്കൾക്ക് ലണ്ടനിൽ വച്ച് ജനനം. ഇന്ത്യയിലും അമേരിക്കയിലുമായി ഉന്നത സ്കൂളുകളിലും കോളേജുകളിലും നിന്നും പഠനം. ഐക്യരാഷ്ട്ര സഭയിലെ വാർത്താവിനിമയവും പബ്ലിക് ഇൻഫമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറിയായി ഉദ്യോഗം. അവിടെ നിന്ന് UN സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിൽ മത്സരം. അങ്ങനെ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായി ശശി തരൂർ മാറുന്നു. ഇന്ത്യൻ ഭൂരിപക്ഷവും ആ പേര് കേൾക്കുന്നത് അപ്പോഴാണ്.
യു.എന്നിൽ സെക്രട്ടറി ജനറൽ സ്ഥാനത്തെ മത്സരത്തിനും അവിടെയുണ്ടാക്കിയ ഓളത്തിന്റെയും പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു. ആ പേരും പ്രസക്തിയും കൈ മുതലാക്കി അന്ന് ചോദ്യം ചെയ്യപ്പെടലുകളില്ലാതെ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർടിയിൽ അംഗത്വമെടുക്കുന്നു. തിരുവനന്തപുരം പോലെ എല്ലാം കൊണ്ടും യോജിച്ച ഒരു പാർലിമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരം, ജയം, യുപിഎ മന്ത്രി സഭയിൽ മന്ത്രി സ്ഥാനം.
അതിന് മുന്നേ തന്നെ മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇസ്രായേലിനെ പിന്തുണച്ച് പാലസ്തീൻ വിരുദ്ധ ലേഖനം ഇസ്രായേലി പത്രത്തിൽ എഴുതി വിവാദത്തിലായി. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം മൂന്ന് മാസം കഴിഞ്ഞത് ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ, വിവാദമായപ്പോൾ സോണിയ ഗാന്ധി നേരിട്ട് ഇടപെടേണ്ടി വന്നു മന്ത്രി മന്തിരത്തിലേക്ക് മാറാൻ. ബിസിനസ് ക്ലാസ് യാത്രയെ പിന്തുണച്ച് എക്കണോമി ക്ലാസിനെ ‘കാറ്റിൽ ക്ലാസെന്ന ‘ പേരിൽ അധിക്ഷേപിച്ച വിവാദം വേറെ.
കേരളത്തിന് IPL ടീം ലഭിക്കാനുള്ള ഇടപെടൽ, വിവാദം, രാജി, സുനന്ദ പുഷ്‌കർ വിവാദം, വിവാഹം, അവരുടെ മരണം, അർണബ് ഗോസ്വാമിയുമായുള്ള ഏറ്റുമുട്ടൽ, ഒടുവിൽ തോൽക്കുമെന്ന് ഉറപ്പുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം, തോൽവി. ആ ഓളവും ഓറയും മുതലെടുത്ത് കേരളത്തിലേക്ക് വരുന്നു, ഡൽഹി വിട്ട് തിരുവനന്തപുരം പ്രധാന പ്രവർത്തന കേന്ദ്രമാക്കുമെന്ന് പറയുന്നു കേരളത്തിലുടനീളം സന്ദർശനം നടത്തുന്നു. മുസ്ലീം ലീഗിനെ കൈയ്യിലെടുക്കുന്നു, ലക്ഷ്യം കേരളത്തിലെ പാർടിയുടെ നേതൃ സ്ഥാനം പറ്റിയാൽ മുഖ്യമന്ത്രി സ്ഥാനം.
ഒരു യൂറോപ്യൻ പോളിറ്റീഷ്യനെ ഓർമിപ്പിക്കുന്ന എല്ലാ ടാക്ടിക്സുകളും കൈ വശപ്പെടുത്തിയ ഒരാളാണ് ശശി തരൂർ. ഒന്നര പതിറ്റാണ്ടുകളോളം കാലം തിരുവനന്തപുരം നഗര മണ്ഡലത്തിന്റെ പ്രതിനിധിയായിട്ടും മണ്ഡലത്തിന് അദ്ദേഹം എന്ത് സംഭാവന ചെയ്ത് എന്ന ചോദ്യം ഉയർന്നു വരാത്ത നിലയിൽ തന്റെ പേരും പ്രശസ്തിയും മറ്റു മല മേഖലയിലേക്കും ഡൈവേർട്ട് ചെയ്ത് വിടാൻ അദ്ദേഹത്തിന് സാധിച്ചു. ലിബറലുകളേയും അവർ നിർമ്മിക്കുന്ന പൊതു ബോധത്തിലും ഫെയിം മുന്നോട്ട് കൊണ്ട് പോയി, തനിക്ക് നേരെ വന്ന വിവാദങ്ങൾ അവസരങ്ങളാക്കി മാറ്റി. UN ലെ ഉദ്യോഗം മുതൽ ഇങ്ങോട്ട് ഏറ്റവും ഒടുവിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ഉൾപ്പെടെ അടുത്ത മൂവിന് വേണ്ടിയുള്ള ഇൻവെസ്റ്റ്മെന്റായാണ് ശശി തരൂർ കണ്ടത്. ഒരു വേസ്റ്റേൺ കാപ്പിറ്റലിസ്റ്റ് ലിബറൽ പോളിറ്റീഷ്യൻ എങ്ങനെയാണോ അത് പോലെ തന്നെ.
ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഈ വിറളി പിടിക്കുന്നത് അവരെ സംബന്ധിച്ച് ന്യായമായ കാരണങ്ങൾ കൊണ്ട് കൂടിയാണ്. അര നൂറ്റാണ്ടിലധികം കാലം ഇവിടെ കുത്തിമറിഞ്ഞു ഉണ്ടാക്കിയെടുത്ത പേരും പവറുമാണ് ഒരു കരിയറിസ്റ്റ് രാഷ്ട്രീയക്കാരൻ തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. തരൂരിന്റെ ലക്ഷ്യവും സ്വപ്നവും എന്താണെന്ന് അവർക്ക് നന്നായറിയാം. തരൂർ ഫോർ സി.എം എന്നൊക്കെ സോഷ്യൽ മീഡിയ പേജുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അതിന് കേരളത്തിൽ ചെന്നിത്തല – സതീശൻ – സുധാകരന്മാരൊക്കെ ചാകണം.























