മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് തൻ്റെ സർക്കാർ എന്നും സംസ്ഥാനത്തെ സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംഘടനകളോട് അക്രമം ഒഴിവാക്കാനും ആവശ്യപ്പെട്ടു.
2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുക്കിയിൽ ആദ്യമായി സന്ദർശനം നടത്തിയ വേളയിൽ ചുരാചന്ദ്പൂർ ജില്ലയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് മോദി, സമാധാനത്തിനായുള്ള കേന്ദ്രത്തിൻ്റെ നിരന്തര ശ്രമങ്ങൾ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് കാരണമായെന്ന് പറഞ്ഞു.
“ഇവിടെ അക്രമം നടന്നത് നിർഭാഗ്യകരമാണ്. ഇന്ന്, ഇന്ത്യാ ഗവൺമെന്റ് നിങ്ങളോടൊപ്പം ഉണ്ടെന്ന് ഞാൻ നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നു, ഞാൻ നിങ്ങളോടൊപ്പം ഉണ്ട്,” -പ്രധാന മന്ത്രി പറഞ്ഞു. “സമാധാനത്തിൻ്റെ പാത തിരഞ്ഞെടുക്കാൻ എല്ലാ ഗ്രൂപ്പുകളോടും സംഘടനകളോടും ഞാൻ അഭ്യർത്ഥിക്കുന്നു,” -അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിന് സമാധാനം പരമപ്രധാനമാണ് എന്നും അത് നേടിയെടുക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധം ആണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ റെയിൽവേ, റോഡ് കണക്റ്റിവിറ്റി പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം കേന്ദ്രം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“2014 മുതൽ മണിപ്പൂരിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഞാൻ പ്രത്യേക ഊന്നൽ നൽകി,” അദ്ദേഹം പറഞ്ഞു.
“ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, വികസനത്തിൻ്റെ ഫലങ്ങൾ രാജ്യത്തിൻ്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” -അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിനെ ധൈര്യത്തിൻ്റെയും വീര്യത്തിൻ്റെയും നാടായി പ്രശംസിച്ച പ്രധാനമന്ത്രി, ഇംഫാലിൽ നിന്ന് റോഡ് മാർഗം ചുരാചന്ദ്പൂരിലേക്കുള്ള യാത്രാമധ്യേ ലഭിച്ച സ്നേഹം ഒരിക്കലും മറക്കാനാവില്ലെന്ന് പറഞ്ഞു.
“പലായനം ചെയ്യപ്പെട്ട ആളുകളോട് ഞാൻ സംസാരിച്ചു. മണിപ്പൂർ ഒരു പുതിയ പ്രഭാതത്തിലേക്ക് ഉറ്റുനോക്കുക ആണെന്ന് എനിക്ക് പറയാൻ കഴിയും. ജനങ്ങൾ സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്തു,” -അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിൻ്റെയും കാര്യത്തിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ പദ്ധതികൾ സഹായിക്കുമെന്ന് മോദി പറഞ്ഞു.
“കുറച്ചു കാലം മുമ്പ്, ഈ വേദിയിൽ നിന്ന് തന്നെ 7,300 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ പദ്ധതികൾ മണിപ്പൂരിലെ ജനങ്ങളുടെ, പ്രത്യേകിച്ച് കുന്നുകളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തും,” -അദ്ദേഹം പറഞ്ഞു.























