ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെയും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളെയും തീവ്രവാദ സംഘടനകൾ ദുരുപയോഗിക്കുന്നതിൽ ഗുരുതരമായ ആശങ്ക പങ്കുവെച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF). 2019-ലെ പുൽവാമ ആക്രമണം, 2022ൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ സുരക്ഷാ വിഭാഗത്തെ ആക്രമിച്ച സംഭവം തുടങ്ങിയ ഇന്ത്യയിൽ നിന്നുള്ള കേസുകൾ അടക്കം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് എഫ്എറ്റിഎഫിൻ്റെ റിപ്പോർട്ട്.
ഡിജിറ്റൽ ഉപകരണങ്ങളും സാമ്പത്തിക സാങ്കേതിക വിദ്യകളും കൂടുതൽ സങ്കീർണമായ രീതിയിൽ ഫണ്ട് സ്വരൂപിക്കുന്നതിനും കൈമാറുന്നതിനും കൈകാര്യം ചെയ്യുന്നതിനും തീവ്രവാദ സംഘടനകൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഭീകരവാദത്തിനുള്ള ധനസഹായ അപകട സാധ്യതകളെ കുറിച്ചുള്ള ഏറ്റവും പുതിയ ആഗോള റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തിലെ കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും നിരീക്ഷിക്കുന്ന അന്തർ സർക്കാർ സ്ഥാപനമാണ് എഫ്എറ്റിഎഫ്.
2019-ലെ പുൽവാമ ഭീകരാക്രമണത്തിൽ ഇംപ്രൊവൈസ് സ്‌ഫോടക വസ്‌തുക്കളുടെ (ഐഇഡി) ശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന ഘടകമായ അലുമിനിയം പൊടി ആമസോൺ പോലുള്ള ഒരു ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് ലഭിച്ചതെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്. 2022 ഏപ്രിലിലെ ഗോരഖ് നാഥ് ക്ഷേത്രത്തിൽ സുരക്ഷാ വിഭാഗത്തെ ആക്രമിച്ചതിനെ കുറിച്ചും എഫ്എടിഎഫ് റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരെ സഹായിക്കുന്നതിനായി പേപാൽ ഉപയോഗിച്ച് പ്രതി ഏകദേശം 6.7 ലക്ഷം രൂപ വിദേശത്തേക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലൊക്കേഷൻ മറക്കാൻ പ്രതി ഒന്നിലധികം വിപിഎൻ സേവനങ്ങൾ ഉപയോഗിക്കുകയും 44 അന്താരാഷ്ട്ര ഇടപാടുകൾ നടത്തുകയും ചെയ്‌തുവെന്നും പ്രതി തൻ്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് വിപിഎൻ ദാതാക്കൾക്ക് പണമടക്കുകയും ചെയ്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വേഗതയേറിയതും കണ്ടെത്താൻ പ്രയാസമുള്ളതുമായ ഓൺലൈൻ പേയ്‌മെന്റ് ചാനലുകൾ ഉപയോഗിക്കുന്ന പ്രവണത തീവ്രവാദികളുടെ നീക്കങ്ങളിൽ വർദ്ധിച്ച് വരുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ് എഫ്എറ്റിഎഫ് ഈ കേസ് ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ ദശകത്തിൽ ഫിൻടെക് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള വളർച്ച തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള പുതിയ വഴികൾ തുറന്ന് നൽകിയിട്ടുണ്ടെന്ന് FATF റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. വ്യാജനാമങ്ങളുടെയും വ്യാജ അക്കൗണ്ടുകളുടെയും ഉപയോഗം അനുവദിക്കുന്ന പിയർ-ടു-പിയർ (P2P) പേയ്‌മെന്റുകൾ പലപ്പോഴും അധികാരികൾക്ക് സവിശേഷമായ വെല്ലുവിളി ഉയർത്തുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ചെറിയ സാധനങ്ങൾ ഓൺലൈനിൽ വിൽക്കുന്നതും 3D-പ്രിൻ്റെഡ് പാർട്‌സ് പോലുള്ള സ്‌ഫോടക വസ്‌തുക്കൾക്കായി രാസവസ്‌തുക്കളും ഘടകങ്ങളും വാങ്ങുന്നതും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സംഭാവനകൾ അഭ്യർത്ഥിക്കുന്നതും അടക്കം നിരീക്ഷിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ള വികേന്ദ്രീകൃത സാമ്പത്തിക ശൃംഖലകൾ തീവ്രവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചില രാജ്യങ്ങളുടെ സർക്കാരുകൾ ഭീകര സംഘടനകൾക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകുന്നത് തുടരുകയാണെന്നും എഫ്എടിഎഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്. റിപ്പോർട്ടിൽ ഏതെങ്കിലും രാജ്യങ്ങളുടെ പേര് പ്രത്യേകം പരാമർശിച്ചിട്ടില്ല. എന്നാൽ വിവിധ പ്രതിനിധി സംഘങ്ങളിൽ നിന്നുള്ള തെളിവുകളും ഓപ്പൺ സോഴ്‌സ് വിവരങ്ങളും സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയുടെ നിലവിലുള്ള അപകടസാധ്യത സ്ഥിരീകരിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, വിപിഎൻ ഉപയോഗം, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ മേൽനോട്ടം ശക്തമാക്കാൻ അംഗരാജ്യങ്ങളെ ഉപദേശിച്ചാണ് റിപ്പോർട്ട് അവസാനിപ്പിച്ചിരിക്കുന്നത്. തീവ്രവാദികൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള പുതിയ കാലഘട്ടത്തിലെ ഉപകരണങ്ങളായി ഈ സംവിധാനങ്ങൾ പരിണമിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ജാഗ്രതപ്പെടുത്തുന്നുണ്ട്.
റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന പുൽവാമ സ്ഫോടനത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തിൻ്റെ ലോജിസ്റ്റിക്‌സിലും തയ്യാറെടുപ്പിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പങ്കുണ്ടെന്ന് അന്വേഷകർ കണ്ടെത്തിയിരുന്നു.
2025 ഏപ്രിലിൽ ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെയും എഫ്എടിഎഫ് അടുത്തിടെ അപലപിച്ചിരുന്നു. വിപുലമായ സാമ്പത്തിക പിന്തുണയും സങ്കീർണമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ഇത്തരം പ്രവൃത്തികൾ സാധ്യമല്ലെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























