കാസെമിറോയാകട്ടെ ജനിച്ചിട്ടു പോലുമില്ല. ജോണി ഇവാന്‍സിന് അന്ന് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. സര്‍ അലക്‌സാണ്ടര്‍ ചാപ്‌മാന്‍ ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ പരിശീലിപ്പിക്കുന്ന കാലത്താണ് ആ റെക്കോര്‍ഡ് പിറന്നത്. 1991 മാര്‍ച്ചില്‍ യുവേഫ കപ്പ് അഞ്ചാം സീസണില്‍ മോണ്ട് പെല്ലിയറിനെതിരെ ബ്രയാന്‍ മക്‌ലെയർ മത്സരം തുടങ്ങി 60 സെക്കന്റില്‍ നേടിയ ഗോള്‍ മൂന്ന് പതിറ്റാണ്ടിലധികം കാലം തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ് ആയി നിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുണൈറ്റഡിൻ്റെ ഈ റെക്കോര്‍ഡ് അവര്‍ തന്നെ തിരുത്തി.
പുതിയ പരിശീലകനായ റൂബന്‍ അമോറിമിൻ്റെ കീഴില്‍ ടീമിൻ്റെ ആദ്യ വിജയം കൂടിയായിരുന്നു ബോഡോ ഗ്ലിംറ്റിനെതിരെ സ്വന്തം മൈതാനത്ത് നേടിയത്. 3- 2 സ്‌കോറിങ് നടന്ന മത്സരത്തില്‍ കളി തുടങ്ങി 48-ാം സെക്കന്റില്‍ തന്നെ യൂണൈറ്റഡ് ലീഡെടുത്തു. 1991ല്‍ 60 സെക്കന്റ് ഗോള്‍ നേടിയ ബ്രയാന്‍ മക്‌ലെയറിന് ഇപ്പോൾ 60 വയസ് ആണ് പ്രായം. നീണ്ട 26 വര്‍ഷം പരിശീലക കുപ്പായത്തില്‍ ചുവന്ന ചെകുത്താന്മാരെ നയിച്ച അലക്‌സാണ്ടര്‍ ഫെര്‍ഗൂസന്‍ വിശ്രമജീവിതത്തിലാണ്. 82-കാരനായ ഫെര്‍ഗൂസന്‍ പുതിയ റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് അറിഞ്ഞിരിക്കാം.
റെക്കോര്‍ഡ് ഗോള്‍ പിറന്ന വഴി ഇപ്രകാരമായിരുന്നു. ബോഡോ ഗ്ലിംറ്റിൻ്റെ ടച്ചോട് കൂടിയാണ് മത്സരം തുടങ്ങിയത്. പ്രതിരോധ നിരയിലേക്ക് എത്തിയ പന്ത് കീപ്പര്‍ നികിറ്റ ഹെയ്ക്കിന് മൈനസ് നല്‍കിയ നിമിഷം തന്നെ ഓടിയെത്തിയ റാസ്‌മസ് ഹൊജ്‌ലണ്ട് പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ പന്തിലുള്ള നിയന്ത്രണം കീപ്പര്‍ നഷ്‌ടപ്പെടുന്നു. അവസരം നോക്കിയ ഇടതു സൈഡില്‍ നിന്ന് ഓടിയെത്തിയ അലജാന്‍ഡ്രോ ഗാര്‍നാച്ചോ തുറന്ന വലയിലേക്ക് നോ- ലുക്ക് ഗോള്‍ നേടുന്നു.
റെക്കോര്‍ഡ് ബ്രേക്കര്‍ ഗോള്‍ പിറന്നെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. 3- 2 സ്‌കോറില്‍ വെറും ഒരു ഗോളിൻ്റെ മുന്‍തൂക്കത്തില്‍ മാത്രമാണ് യുണൈറ്റഡ് വിജയിച്ചു കയറിയത്. ആദ്യമിനിറ്റിലെ ഗോളില്‍ പതറാതെ കളിയിലേക്ക് തിരിച്ചെത്തിയ ബോഡോ ഗ്ലിമിറ്റ് 19-ാം മിനിറ്റില്‍ മറുപടി നല്‍കി. സോണ്ട്‌റെ ബേണ്‍സ്റ്റഡ് ഫെറ്റിൻ്റെ അസിസ്റ്റില്‍ ഹകോണ്‍ എവ്‌ജെന്‍ ആണ് സമനില ഗോള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ 23-ാം മിനിറ്റിലും യുണൈറ്റഡിൻ്റെ വല ചലിപ്പിക്കാന്‍ ബോഡോ ഗ്ലിമിറ്റ് കഴിഞ്ഞു.
പാട്രിക് ബെര്‍ഗിൻ്റെ പാസില്‍ ഫിലിപ്പ് സിങ്കര്‍നാഗല്‍ ആണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ സമനില പിടിച്ചു. സ്‌കോര്‍ 2- 2. മസ്രോയി നല്‍കിയ പാസില്‍ റാസ്‌മസ് ഹൊജ്‌ലണ്ട് ആയിരുന്നു സ്‌കോറര്‍. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിട്ടപ്പോള്‍ യൂണൈറ്റഡ് വിജയഗോളും കണ്ടെത്തി. ഇത്തവണ ഹോജ്‌ലണ്ട് നല്‍കിയ പാസില്‍ മാനുവല്‍ ഉഗാര്‍ട്ടെയാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍ 3- 2 ആയിരുന്നു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.