| ശ്രീജിത്ത് ദിവാകരൻ
ഗുജറാത്തിൽ, 2002-ൽ എന്നത് സിനിമയിൽ ഉണ്ടോ ഇല്ലയോ എന്നത് ഇനി പ്രസക്തമല്ല. ബംജ്‌റംഗി ബൽദേവ് ആയോ മ്യൂട്ട് വന്നോ, എൻ.ഐ.എ എന്ന വാക്കില്ലേ എന്നൊന്നും പ്രശ്‌നമല്ല. വെറുപ്പിന്റെ സിംഹാസനത്തെ ഉറപ്പിച്ച് നിർത്തുന്ന ചോരയുടെ കറയെ കുറിച്ച് വീണ്ടും വീണ്ടും ലോകം സംസാരിക്കാൻ ആരംഭിച്ചു. ഗുജറാത്തിനെ കുറിച്ച് വീണ്ടും വീണ്ടും ചർച്ച നടക്കാൻ തുടങ്ങി.
ഗോധ്രയിൽ തീവണ്ടി കത്തിയത് എങ്ങനെ എന്നതിനെ കുറിച്ച് എഴുതപ്പെട്ടതും സംസാരിച്ചതുമായ പലതും വീണ്ടും വെളിച്ചം കണ്ടു. മോഡിക്ക് വേണ്ടി ഗോധ്ര അന്വേഷിച്ച രാകേഷ് അസ്താന എങ്ങനെ സി.ബി.ഐയുടെ സ്‌പെഷ്യൽ ചീഫ് ആയി എന്നും അയാൾക്കെതിരെ എന്തൊക്കെ ആരോപണങ്ങളുണ്ടായി എന്നും ആളുകൾ ഓർത്തെടുത്തു. സാക്ഷാൽ സുനിത വില്യംസിന്റെ കസിൻ കൂടിയായ, കൊല്ലപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി, ഹരേൺ പാണ്ഡ്യയുടെ മരണം വീണ്ടും ചർച്ചയായി. ആരാണ് ഹരേൺ പാണ്ഡ്യയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്? ആർക്കായിരുന്നു ഹരേൺ പാണ്ഡ്യയോട് വിരോധം? എന്തിനായിരുന്നു ഹരേൺ പാണ്ഡ്യയുടെ പിതാവ് നരേന്ദ്രമോഡി തന്റെ മകന്റെ മൃതദേഹത്തിൽ ആദാരജ്ഞലികൾ അർപ്പിക്കേണ്ട എന്ന കട്ടായം പറഞ്ഞത്? ആളുകൾക്ക് ഓർമ്മയുണ്ട്.
ഒളിക്യാമറയ്ക്ക് മുന്നിലിരുന്ന് ബാബുബജ്‌രംഗിയും സുരേഷ് ജഡേജ അഥവാ ലാംഗഡാ സുരേഷും കൊടും ക്രൂര കുറ്റകൃത്യങ്ങൾ വിവരിക്കുന്നതിന്റെ വീഡിയോകളും ടെക്സ്റ്റുകളും പിന്നേയും പൊങ്ങി വന്നു. നരോദാപാട്യ മേഖലയിൽ ഗൈനക്കോളജിസ്റ്റ് കൂടിയായ മായാകൊട്‌നാനി എന്ന ബി.ജെ.പി മന്ത്രിയെ എന്തിലാണ് കോടതി വധശിക്ഷക്ക് വിധിച്ചത് എന്ന് പലർക്കും ഓർമ്മ വന്നു. ഗോധ്രക്കേസിൽ കള്ള കേസിൽ കുടുക്കി ഒന്നാം പ്രതിയാക്കിയ ഉമർജിയെ കുറിച്ചുള്ള കഥകൾ ജനം ഓർത്തെടുത്തു. വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സിറ്റിസൺ ട്രൈബൂണലിന്റെ കണ്ടെത്തലുകൾ വീണ്ടും ചർച്ചയായി. നരേന്ദ്രമോഡിയെ സൈഡിലിരുത്തി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ‘രാജധർമ്മം’ പാലിക്കാത്തതിന് ശകാരിക്കുന്ന വീഡിയോ പൊന്തിവന്നു.
സന്തോഷ് ജോർജ്ജ് കുളങ്ങര എന്നയാൾ ഏതോ വീഡിയോയിൽ ഗോധ്ര ദുരന്തത്തെ കുറിച്ച് കേട്ടറിവുള്ള കാര്യങ്ങൾ വിളിച്ച് പറയുന്നത് വച്ചിട്ടാണ് ചരിത്ര സത്യങ്ങളെ പ്രതിരോധിക്കാൻ സംഘികൾ ശ്രമിക്കുന്നത്. യു.സി.ബാനർജി കമ്മിറ്റീ റിപ്പോർട്ട്, കൃഷ്ണയ്യർ റിപ്പോർട്ട്, പോലീസ് രേഖകൾ, കളക്ടറുടെ മൊഴി, കോടതിയിൽ എത്തിയ ചർച്ചകൾ, ജാതവേദൻ നമ്പൂതിരി, ആർ.ബി.ശ്രീകുമാർ, സഞ്ജീവ് ഭട്ട്, രാഹുൽ ശർമ്മ തുടങ്ങിയ പോലീസുകാരുടെ മൊഴികൾ എന്നിവയ്‌ക്കൊക്കെ മറുപടിയായി സംഘിക്ക് ചെക്ക് വയ്ക്കാനുള്ളത് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ വീഡിയോ. പിന്നെ, അതേടാ ഞങ്ങൾ കൊന്നിട്ടുണ്ടെടാ, ഇനിയും കൊല്ലുമെടാ എന്ന പതിവ് വെല്ലുവിളിയും.
ജസ്റ്റിസ് വർമ്മയെ, ജസ്റ്റിസ് ലോയയെ, സൊഹ്രാബുദ്ദീൻ ഷേയ്ക്കിനെ, കൗസർബി എന്ന അയാളുടെ ഭാര്യയെ, തുളസീ റാം പ്രജാപതിയെ, ഇസ്രത്ത് ജഹാനെ, ജാവേദ് എന്ന് പേരുമാറ്റിയ പ്രണേഷ് കുമാർ പിള്ളയെ രാകേഷ് അസ്താന, ഡി.ജി.വൻസാര, പി.കെ.മിശ്ര തുടങ്ങിയ ഓഫീസർമാരെ, ഈ പറഞ്ഞ പേരുകളെല്ലാമായി നീളേയും കുറുകേയും ബന്ധപ്പെട്ടിരിക്കുന്ന അമിത്ഷാ, നരേന്ദ്രമോഡി എന്നീ പേരുകളെ എല്ലാം വെട്ടി നീക്കിയ ഭാഗങ്ങൾ ഓർമ്മിപ്പിക്കും. എത്ര സുഗന്ധദ്രവ്യങ്ങളിൽ കഴുകിയാലും മായാത്ത ചോരക്കറയുടെ രൂക്ഷഗന്ധം അപ്പോൾ നിങ്ങളെ വേട്ടയാടാ നാരംഭിക്കും.