ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്ന യുവതിയുടെ അസാധാരണ പ്രണയ കഥയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പതിനേഴാം വയസിലാണ് കനേഡിയന്‍ സ്വദേശിയായ യുവതി ജയിലില്‍ തൻ്റെ പങ്കാളിയെ ആദ്യമായി കണ്ടത്. കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഇതുവരെ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അപ്പോഴും ഇവരുടെ പ്രണയം ശക്തമായി തുടര്‍ന്നു.
ടൊറന്റോ സ്വദേശിയായ ബ്രോണ്‍വെന്‍ ആണ് കഥയിലെ നായിക. ജയിലിലായിരിക്കും തൻ്റെ വിവാഹവും മധുവിധുവുമെന്ന് ബ്രോണ്‍വെന്‍ ഈയടുത്ത് പറഞ്ഞിരുന്നു. വരനായ ജസ്റ്റിന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണെന്നാണ് ബ്രോണ്‍വെന്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തിൻ്റെ കാമുകനെ കാണാനായി ജയിലിലേക്ക് പോയപ്പോഴാണ് ജസ്റ്റിനെ താന്‍ ആദ്യമായി കണ്ടതെന്ന് ബ്രോണ്‍വെന്‍ പറഞ്ഞു. കണ്ടയുടനെ തന്നെ ജസ്റ്റിന്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ അപ്പോള്‍ താന്‍ അത് അവഗണിച്ചുവെന്ന് ബ്രോണ്‍വെന്‍ പറഞ്ഞു. എന്നാല്‍ തന്നെ വിടാതെ പിന്തുടര്‍ന്ന ജസ്റ്റിന്‍ ജയിലില്‍ നിന്ന് സ്ഥിരമായി തന്നെ ഫോണില്‍ വിളിക്കുമായിരുന്നുവെന്ന് ബ്രോണ്‍വെന്‍ പറഞ്ഞു.
ഇതോടെയാണ് ജസ്റ്റിനുമായി താന്‍ പ്രണയത്തിലായത്. പിന്നീട് കത്തുകളിലൂടെയാണ് തങ്ങള്‍ സംസാരിച്ചതെന്നും ഇവര്‍ പറഞ്ഞു. പരസ്പരം കാണാതെ തന്നെ ഇരുവരും പ്രണയത്തിലായി. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് ബ്രോണ്‍വെന്‍ പിന്മാറി. ഇതിനിടെ തനിക്ക് നിരവധി പ്രണയങ്ങളുണ്ടായെന്നും എന്നാല്‍ അവയിലൊന്നും തനിക്ക് സംതൃപ്‌തി ലഭിച്ചില്ലെന്നും ബ്രോണ്‍വെന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം ജസ്റ്റിനുമായി വീണ്ടും പ്രണയത്തിലാകാന്‍ ബ്രോണ്‍വെന്‍ തീരുമാനിച്ചു. അപ്പോഴേക്കും ജസ്റ്റിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയിരുന്നു. വളരെ കഷ്‌ടപ്പെട്ട് ജസ്റ്റിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ കണ്ടെത്തിയ ബ്രോണ്‍വെന്‍ ജസ്റ്റിനോട് പ്രണയം തുറന്നുപറഞ്ഞു.
രണ്ടാഴ്‌ചക്കുള്ളില്‍ തന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോള്‍ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണ് ബ്രോണ്‍വെന്‍. ജയിലില്‍ നടത്തുന്ന വിവാഹമായത് കൊണ്ടുതന്നെ നിരവധി പരിമിതികളുമുണ്ടെന്ന് ബ്രോണ്‍വെന്‍ പറഞ്ഞു. ‘ലവ് ഡോണ്ട് ജഡ്‌ജ്’ എന്ന പരിപാടിയിലാണ് ബ്രോണ്‍വെന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
വിവാഹച്ചടങ്ങില്‍ സംഗീതവും ബാന്‍ഡ് മേളവും പാടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെ വിവാഹത്തിന് അണിയാന്‍ അഞ്ചു ലക്ഷം രൂപയുടെ വസ്ത്രമാണ് ബ്രോണ്‍വെന്‍ വാങ്ങിയത്. ജയിലിനുള്ളില്‍ ഈ വസ്ത്രം ധരിച്ച് കയറാന്‍ സാധിക്കുമോ എന്നറിയില്ലെന്നും ബ്രോണ്‍വെന്‍ പറഞ്ഞു. ജയിലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ രണ്ട് അതിഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ കഴിയുക. പ്രിയപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയില്ലെന്ന് ബ്രോണ്‍വെന്‍ പറഞ്ഞു.
ലോകത്തിലെ അപൂര്‍വ്വവും പരിശുദ്ധവുമായ പ്രണയമാണ് തങ്ങളുടേത് എന്നാണ് ബ്രോണ്‍വെന്‍ അവകാശപ്പെടുന്നത്. ഒരുമിച്ച് കഴിയാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ 21 വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും ബ്രോണ്‍വെന്‍ പറഞ്ഞു.
ജയിലിനോട് ചേര്‍ന്ന ഒരു ചെറിയ വീട്ടിലായിരിക്കും തങ്ങളുടെ മധുവിധുവെന്നും ബ്രോണ്‍വെന്‍ പറഞ്ഞു. ജസ്റ്റിന്‍ ജയില്‍ മോചിതനാകുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. എന്നാല്‍ തൻ്റെ പ്രതിശ്രുത വരന് വേണ്ടി ഒരു മെഴ്‌സിഡസ് ബെന്‍സ് കാറാണ് ബ്രോണ്‍വെന്‍ വാങ്ങിയത്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.























