വാഷിംഗ്ടൺ: ഫെഡറൽ ഇമിഗ്രേഷൻ റെയ്‌ഡുകളെ തുടർന്ന് രണ്ടാം ദിവസവും ലോസ് ആഞ്ചലസിൽ പ്രതിഷേധം ശക്തം. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ സംഭവസ്ഥലത്ത് വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ദിവസവും ഇമിഗ്രേഷൻ റെയ്‌ഡുകളെ തുടർന്ന് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിത്താതിനെ തുടർന്നാണ് കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുന്നത്.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യുസ്‌കമിനും ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസിനും അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഗാവിൻ ന്യുസ്‌കാമിനും കാരെൻ ബാസിനും പ്രശ്‍നം പരിഹരിക്കാൻ ഒരിക്കലും കഴിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. കലാപങ്ങളും കൊളളകളും പരിഹരിക്കേണ്ട രീതിയിൽ പരിഹരിക്കാൻ ഫെഡറൽ ഗവൺമെന്റിന് സാധിക്കുമെന്നും ട്രംപ് കുറിച്ചു.
ഭരണകൂടത്തിൻ്റെ പുതിയ നീക്കം പ്രകോപനം സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കുറ്റപ്പെടുത്തി. സൈനികരെ വിന്യസിപ്പിക്കുന്നത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും ഗാവിൻ ന്യൂസോം മുന്നറിയിപ്പ് നൽകി. പ്രതിഷേധം ഇല്ലാതാക്കാനുളള ദൗത്യം തെറ്റായ ദിശയിലാണിപ്പോൾ പോയി കൊണ്ടിരിക്കുന്നത്.
ഇത് പൊതുജന വിശ്വാസത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് നേതാക്കൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂർണമായും ഉപേക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു. ട്രംപ് ഭരണകൂടത്തിന് ഒരു വിട്ടുവീഴ്‌ചയും ഇല്ലാത്ത നയമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.
അതേ സമയം, ഫെഡറൽ ഇമിഗ്രേഷൻ നടപടിയെ തുടർന്ന് നിരവധി അറസ്റ്റിലായിട്ടുണ്ട്. നാൽപതിലധികം ആളുകൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന പേരിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഏറ്റുമുട്ടലുകളും ശക്തമാണ്.
ലോസ് ആഞ്ചലസിലെ പാരാമൗണ്ട് നഗരത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. വെള്ളിയാഴ്‌ച ഒന്നിലധികം സ്ഥലങ്ങളിൽ ഇമിഗ്രേഷൻ റെയ്‌ഡുകൾ നടത്തിയ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ ആണ് സംഘർഷം ആരംഭിച്ചത്. പാരാമൗണ്ട് നഗരത്തിൽ റെയ്‌ഡുകൾ വ്യാപിച്ചതോടെ പ്രതിഷേധങ്ങൾ ശക്തമാകുകയായിരുന്നു.
അമേരിക്കയിൽ ഉടനീളം നാടുകടത്തൽ നടപടികൾ വേഗത്തിൽ ആക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് ലോസ് ആഞ്ചലസിൽ ഇത്തരമൊരു നടപടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രേഖകളില്ലാത്ത രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെ നീക്കം ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറൽ ഇമിഗ്രേഷൻ റെയ്‌ഡുകൾ ആരംഭിച്ചത്.























