ഡൽഹിയിൽ ഒരു ഡോക്ടർ ആശുപത്രിയ്ക്കുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റ് ചികിത്സയ്ക്കെന്ന പേരിൽ ആശുപത്രിയിലെത്തിയ രണ്ടുപേർ ക്യാബിനുള്ളിൽ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു.
ജയ്‌പൂരിരിലെ കാളിന്ദി കുഞ്ചിലുള്ള നിമാ ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജാവേദ് അക്തർ എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
പരിക്കേറ്റയതിനുള്ള ചികിത്സയ്ക്കായാണ് രണ്ടുപേരും എത്തിയതെന്ന് ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞു. മുറിവുകൾ വച്ചു കെട്ടിയതിന് ശേഷം അവർ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെടുകയും ഡോക്ടറുടെ ക്യാബിനുള്ളിൽ കയറിയ ഉടൻ തന്നെ ഡോക്ടറെ വെടിവെച്ചു കൊല്ലുകയുമായിരുന്നു.
വെടിയൊച്ച കേട്ട് ജീവനക്കാർ ക്യാബിനുള്ളിലേക്ക് ചെന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഡോക്ടറെയാണ് കണ്ടത്. പ്രതികൾ ഡോക്ടറെ കൊല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം രാജ്യവ്യാപകമായി ആശുപത്രിയിൽ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സമരങ്ങളും പ്രതിഷേധങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് ഡൽഹിയിൽ ഒരു ഡോക്ടർ ആശുപത്രിയ്ക്കുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.