വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖപ്രസംഗവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചില്ലെങ്കില്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യ മുന്നണി എതിര്‍ത്താലും ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് എംപിമാരോട് ദീപിക ആഹ്വാനം ചെയ്യുന്നു.
മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിൻ്റെ ഇരകളായ ആയിരക്കണക്കിന് ഹിന്ദു- ക്രിസ്ത്യന്‍- മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യും. ഇപ്പറയുന്നതിൻ്റെ ന്യായം കോണ്‍ഗ്രസിനും സിപിഎമ്മിനും ഇനിയും മനസിലായിട്ടില്ലെങ്കില്‍ ഒന്നും പറയാനില്ല. വഖഫ് പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷയാണ്. -മുഖപത്രത്തില്‍ എഴുതി.
നിങ്ങള്‍ പിന്തുണച്ചില്ലെങ്കിലും ഭേദഗതി പാസാകുമോ എന്നത് വേറെ കാര്യം. പക്ഷേ, പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും; മതേതര തലമുറകളോട് കണക്ക് പറയേണ്ട ചരിത്രം, -മുഖപത്രത്തില്‍ വ്യക്തമാക്കി.
വഖഫ് നിയമം ഇല്ലാതാക്കാനല്ല, കൈയേറ്റ അനുമതി നല്‍കുന്നതും ഭരണഘടനാ പരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. അത്, മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിൻ്റെ ഇരകളായ ആയിരക്കണക്കിന് ഹിന്ദു- ക്രിസ്ത്യന്‍- മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യും, -മുഖപത്രത്തില്‍ പറയുന്നു.