എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ബുധനാഴ്‌ച മോക് ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകര ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്‌താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്താനുള്ള തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക് ഡ്രില്ലുകൾ ആരംഭിക്കുക.
കേന്ദ്ര നിർദേശ പ്രകാരമാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്ന കാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക് ഡ്രിൽ നടത്തുന്നത്.
ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിൽ ആയിരിക്കും നടക്കുക. ഇതുമായിബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിൻ്റെ നേതൃത്വത്തില്‍ ചൊവാഴ്‌ച ഉന്നതതല യോഗം ചേർന്നു.
എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുക എന്നിവയും മോക് ഡ്രില്ലിൽ ഉൾപ്പെടുത്തും. കേരളത്തിന് പുറമെ 259 ഇടങ്ങളിൽ ബുധനാഴ്‌ച മോക് ഡ്രില്ലുകൾ ഉണ്ട്. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.