| ശ്രീജിത്ത് പൊയിൽക്കാവ്
കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കോഴവാങ്ങി എന്ന് ആരോപിച്ച നൃത്ത അധ്യാപകൻ പി.എൻ ഷാജി ആത്മഹത്യ ചെയ്തു എന്ന വാർത്ത ഞെട്ടിട്ടുക്കുന്നതാണ്. കണ്ണൂർ യൂണിവേഴ്സിറ്റി,കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവങ്ങൾ ഒഴികെ കേരളത്തിലെ മറ്റ് മിക്ക യൂണിവേഴ്സിറ്റി കലോത്സവങ്ങളും കുത്തഴിഞ്ഞ രീതിയിലാണ് നടക്കാറ്. പ്രത്യേകിച്ച് വിധിനിർണ്ണയം. വിധി നിർണ്ണയത്തിനായി തിരുവന്തപുരത്ത് വലിയൊരു ലോബി തന്നെ പ്രവർത്തിക്കുന്നും ഉണ്ട്.
ആര് വിധി കർത്താവാവണം എന്നതിനെ കുറിച്ച് യാതൊരു തരം മാർഗ്ഗ നിർദ്ദേശവും ഇത് വരെ സർക്കാർ തരത്തിൽ ഉണ്ടായിട്ടില്ല. ഒരു രാത്രി മുഴുവൻ 2500-3000 രൂപക്ക് വിധി നിർണ്ണയം നടത്താൻ യാതൊരു യോഗ്യതയും ഇല്ലാത്ത ആളുകളെ പിടിച്ചിരുത്തലാണ് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വരെ നടന്നിട്ടുള്ളത്.
നാടകം ഒരിക്കൽ പോലും കാണാത്തവരെ നാടക വിധി കർത്താവായും, ഭരതനാട്യം പഠിച്ചവരെ മാർഗ്ഗം കളിയുടെ വിധി കർത്താവായും – മിമിക്രിക്കാരെ മോണോ ആക്ട് വിധി കർത്താവായും പലയിടത്തും കണ്ടിട്ടുണ്ട്. വിധി നിർണ്ണയം മൊത്തത്തിൽ കരാറ് നൽകി ഏറ്റെടുത്ത് കമ്മീഷനടിക്കുന്ന ജഡ്ജ്മെൻ്റ് കരാറുകാരും-പരിശീലകരും-വിധി കർത്താക്കളും തമ്മിൽ ഒരു അവിശുദ്ധ കൂട്ട് കെട്ട് നില നിൽക്കുന്നത് വിധി കർത്താക്കളുടെ യോഗ്യത സംബന്ധിച്ച സർക്കാർ രൂപരേഖ ഇല്ലാത്തത് കൊണ്ട് തന്നെയാണ്.
ഷാജി മാഷ് തൻ്റെ ആന്മഹത്യ കുറിപ്പിൽ തന്നെ ആരോ കുടുക്കിയിരിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത് എന്ന് വാർത്തകളിൽ കണ്ടു. തീർച്ചയായും തിരുവന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉന്നത ബന്ധമുള്ള പലർക്കും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടാവും.കൈക്കൂലി വാങ്ങിയവരും അതിൽ ഇടനില നിന്നവരും മറുപടി പറഞ്ഞേ പറ്റൂ.കൃത്യമായ അന്വേഷണത്തിൽ അത് പോലീസ് പറഞ്ഞുണ്ടത്തട്ടെ. എന്തായാലും ഇനിയെങ്കിലും ഷാജി മാഷുമാർ ഉണ്ടാവാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.