അകലുന്ന വിശ്വാസികളെ തിരികെ കൊണ്ടുവരാനും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ആളെ കൂട്ടാനും ഇംഗ്ലണ്ടിലെ ഒരു പള്ളിയിൽ ഗുസ്തി മത്സരം നടത്തുന്നു . റസ്‌ലിങ് ചർച്ച് (Wrestling Church) എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ വിശ്വാസികൾ കൂടുതലായി കൊഴിഞ്ഞു പോകുന്നതിനാൽ ഭൂരിഭാഗം ക്രിസ്ത്യൻ പള്ളികളും അടഞ്ഞു കിടക്കുകയാണ് .
ചില പള്ളികൾ കച്ചവട സ്ഥാപനങ്ങളായും ബാറുകളായും മാറിയിട്ടുണ്ട്. 2021 ലെ സെൻസസ് പ്രകാരം ഇംഗ്ലണ്ടിലെ ജനസംഖ്യയിൽ 37 ശതമാനം പേർ ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. പള്ളികളിൽ വിശ്വാസികൾ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലാണ് ഗാരേത്ത് തോംപ്സൺ (Gareth Thompson) എന്ന 37 കാരനായ സുവിശേഷകൻ ആളെക്കൂട്ടാൻ പുതിയൊരു മാർഗം കണ്ടെത്തിയത്.
ആരാധനയ്ക്കും പ്രാർത്ഥനയ്ക്കുമൊപ്പം പള്ളിക്കുള്ളിൽ ഗുസ്തി മത്സരം നടത്തുന്ന നൂതന മാർക്കറ്റിംഗ് തന്ത്രം പരീക്ഷിച്ചു. ഇത് വിജയിച്ചതോടെ ശരാശരി 200 പേർ തോംപ്സൻ്റെ ഗുസ്തി പള്ളിയിൽ ഞായറാഴ്ചകളിൽ എത്തുന്നു. കുട്ടികളും പ്രായമുള്ളവരും ഇവിടെ സ്ഥിരമായി വരാറുണ്ട്. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത വഴികളാണ് തോംപ്സൺ സ്വീകരിച്ചത്.
ബ്രിട്ടനിലെ ഷിപ്ലി നഗരത്തിലെ പഴയ സെൻ്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച്ച് കാലാന്തരത്തിൽ നൈറ്റ് ക്ലബായി മാറിയിരുന്നു . തോംപ്സൺ 2022 ൽ ഈ നൈറ്റ്ക്ലബ് വിലയ്ക്കു വാങ്ങി പളളിയാക്കി മാറ്റുകയായിരുന്നു. 2011 ലാണ് തോംപ്സൺ ക്രിസ്തുമതം സ്വീകരിച്ചത്. തൻ്റെ ഗുസ്തി പള്ളിയിൽ പാസ്റ്ററും പാതിരിയുമെല്ലാം തോംപ്സൺ തന്നെയാണ് . മികച്ച ഒരു ഗുസ്തിക്കാരനാണ് ഇദ്ദേഹം. ക്രിസ്തുവും ഗുസ്തിയുമാണ് തന്നെ വീണ്ടെടുത്തതെന്നാണ് തോംപ്സൻ്റെ സൈദ്ധാന്തിക നിലപാട്. ജനങ്ങൾ ഞായറാഴ്ച പള്ളിയിലെത്തിയാൽ ഒന്നു രണ്ട് പാട്ടും അല്പ നേരം പ്രസംഗവും കഴിഞ്ഞാൽ പോരാളികൾ ഗോദയിലേക്കിറങ്ങും. പിന്നെ രണ്ട് രണ്ടര മണിക്കൂർ ഗുസ്തി തന്നെ .
“നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണിത്. ഞാന്‍ ക്രിസ്ത്യാനിയായപ്പോൾ, ക്രിസ്തീയ വീക്ഷണ കോണിലൂടെ ഞാന്‍ റസ്ലിങിനെ നോക്കിക്കണ്ടു. ഞാന്‍ ദാവീദിനെയും ഗോലിയാത്തിനെയും കണ്ടു. ഞാന്‍ കായേലിനെയും ആബേലിനെയും കണ്ടു. ഞാന്‍ യേശുവിന്‍റെ പൈതൃകം അവനില്‍ നിന്നും മോഷ്ടിക്കപ്പെടുന്നതും ഞാന്‍ കണ്ടു. നമ്മുക്ക് ഈ കഥയെല്ലാം റസ്ലിങിലൂടെ പറയാന്‍ കഴിയും.’ ഗേരേത്ത് തോംപ്സണ്‍ പറയുന്നു. തോംപ്സണിന്‍റെ പള്ളിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റസ്ലിങ് പരിശീലനമുണ്ട്. ഒപ്പം സ്ത്രീകൾക്ക് പ്രത്യേക പ്രതിരോധ ക്ലാസുകളും നടത്താറുണ്ട്.