യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൻ്റെ ആക്രമണാത്മക നയങ്ങളിലൂടെ ആഗോള തലത്തിൽ വീണ്ടും കോളിളക്കം സൃഷ്‌ടിച്ചു. ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുമുള്ള മരുന്നുകളുടെ ഇറക്കുമതിക്ക് കനത്ത നികുതി (താരിഫ്) ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കക്ക് ആവശ്യമായ മരുന്നുകൾ സ്വയം നിർമ്മിക്കുകയും മരുന്ന് വിതരണത്തിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.
ഇത് അമേരിക്കയുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും മരുന്നുകളുടെ വില കുറക്കുകയും ചെയ്യുമെന്ന് ട്രംപ് അവകാശപ്പെടുന്നു. എന്നാൽ, വിദഗ്‌ദരുടെയും റിപ്പോർട്ടുകളുടെയും അഭിപ്രായത്തിൽ ഈ പദ്ധതി അമേരിക്കയെ തന്നെ ആശയ കുഴപ്പത്തിലാക്കും.
വൻകിട കമ്പനികളുടെ വൻ നിക്ഷേപം
ട്രംപിൻ്റെ ഭീഷണിയെ തുടർന്ന് നിരവധി വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികൾ യുഎസിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് ആസ്ട്രസെനെക്ക 50 ബില്യൺ ഡോളറും, ജോൺസൺ & ജോൺസൺ 55 ബില്യൺ ഡോളറും, എലി ലില്ലി 27 ബില്യൺ ഡോളറും നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നു.
മൊത്തത്തിൽ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ യുഎസിൽ ഏകദേശം 250 ബില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറാണ്. ദേശീയ സുരക്ഷയും മരുന്നുകളുടെ വിലയും കുറക്കുന്നതിനുള്ള ഒരു മാർഗമായാണ് ട്രംപ് ഇതിനെ കണക്കാക്കുന്നത്. എന്നിരുന്നാലും, ഇത്രയും വലിയ നിക്ഷേപം ഉണ്ടായിരുന്നിട്ടും മരുന്നുകളുടെ വില കുറയാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്വാശ്രയത്വം; എത്രത്തോളം സാധ്യമാണ്?
ഔഷധ നിർമ്മാണത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വിദഗ്‌ദർ വിശ്വസിക്കുന്നു. മരുന്നുകൾക്കായി ഫാക്ടറികൾ നിർമ്മിക്കുന്നത് മാത്രം പോരാ. അസംസ്‌കൃത വസ്‌തുക്കൾ (API- ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ) ആണ് ഏറ്റവും പ്രധാനം. നിലവിൽ, ഈ അസംസ്‌കൃത വസ്‌തുവിന് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെയാണ് യുഎസ് ആശ്രയിക്കുന്നത്.
മരുന്നുകൾ യുഎസിൽ നിർമ്മിച്ചാലും അസംസ്‌കൃത വസ്‌തുക്കൾ ഇറക്കുമതി ചെയ്യേണ്ടി വരും. ഇതിനുപുറമെ, യുഎസിലെ ഉൽപാദന ചെലവ് വളരെ കൂടുതലാണ്. വേതനം, യന്ത്രങ്ങൾ, വൈദ്യുതി എന്നിവയുടെ വില ഇന്ത്യയിലേക്കോ ചൈനയിലേക്കോ ഉള്ളതിനേക്കാൾ വളരെ കൂടുതലാണ്. ഇത് മരുന്നുകളുടെ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും. ഇത് സാധാരണ അമേരിക്കൻ പൗരന്മാരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കും.
ജനറിക് മരുന്നുകളുടെ പ്രതിസന്ധി
യുഎസിലെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളിൽ 90% വും ജനറിക് ആണ്. ഇവയിൽ ഭൂരിഭാഗവും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചില കമ്പനികൾ യുഎസിൽ ജനറിക് മരുന്നുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.
പക്ഷേ, മിക്ക കമ്പനികളും അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. കാരണം? ജനറിക് മരുന്നുകളുടെ ലാഭം വളരെ കുറവാണ്. യുഎസിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് കാരണം കമ്പനികൾ നഷ്‌ടം ഭയപ്പെടുന്നു. കമ്പനികൾ ജനറിക് മരുന്നുകൾ നിർമ്മിക്കുന്നത് ഒഴിവാക്കുക ആണെങ്കിൽ, യുഎസ് മരുന്ന് വിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി ഉണ്ടാകാം.
പ്രാദേശിക ഉൽപ്പാദനം: വെല്ലുവിളികളും ചെലവുകളും
ഔഷധ മേഖലയിൽ സ്വയംപപര്യാപ്‌തത കൈവരിക്കുന്നതിന് യുഎസ് ഗവൺമെന്റിന് വലിയ സാമ്പത്തിക സഹായം നൽകേണ്ടി വരുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 200% വരെ നികുതി ചുമത്താമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ കമ്പനികൾക്ക് തയ്യാറെടുപ്പിനായി ഒരുവർഷം സമയം നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നിരുന്നാലും, പുതിയ ഫാക്ടറികൾ നിർമ്മിക്കാനും ആരംഭിക്കാനും കുറഞ്ഞത് മൂന്ന് മുതൽ അഞ്ചു വർഷം വരെ എടുത്തേക്കാം. ഇതിനുപുറമെ, അസംസ്‌കൃത വസ്‌തുക്കൾക്കും നികുതി ചുമത്തും. ഇത് മരുന്നുകളുടെ വില കൂടുതൽ വർദ്ധിപ്പിക്കും. ഫലം? വിലകുറഞ്ഞതായി തീരുന്നതിന് പകരം മരുന്നുകൾ കൂടുതൽ ചെലവേറിയത് ആയിത്തീരാം. ഉയർന്ന ചെലവുകളുടെയും കുറഞ്ഞ ലാഭത്തിൻ്റെയും ഭാരം വഹിക്കാൻ കഴിയാത്തതിനാൽ ഈ നയം പല ചെറുകിട ഔഷധ കമ്പനികൾക്കും മാരകമായി മാറിയേക്കാം.























