കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടുനടന്ന നോ ഹലാല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. കൊച്ചിയില്‍ പ്രവർത്തിക്കുന്ന ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ട് മര്‍ദ്ദനമേറ്റെന്നായിരുന്നു തുഷാര അജിത്ത് എന്ന യുവതിയുടെ ആരോപണം. ഈ ആരോപണത്തിന്റെ പിന്നാലെ യുവതിയെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തിരുന്നു.
പക്ഷെ അന്വേഷണത്തിൽ പന്നിയിറച്ചിയുമായി ബന്ധപ്പെട്ടല്ല പ്രശ്നമുണ്ടായതെന്നും കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നും പോലീസ് കണ്ടെത്തിയിരുന്നു. വ്യാജപ്രചാരണത്തില്‍ വീണുപോയെന്നും ദേശീയമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിരവധി സുഹൃത്തുക്കളും വിശ്വസിച്ചെന്നും ക്ഷമ ചോദിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
എല്ലാ ആളുകളും വസ്തുത മനസ്സിലാക്കുമെന്നും ഭാവിയില്‍ ഇതുപോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.കേരളത്തിലെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് അടക്കമുള്ളവര്‍ യുവതിയുടെ ആരോപണം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ചില യുവാക്കള്‍ കൈവശം വെച്ചിരുന്ന കടമുറി ലഭിക്കാനായി യുവതിയും സഹായികളും യുവാക്കളെ അക്രമിക്കുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവിൽ സംഭവത്തില്‍ യുവതിക്കെതിരെ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.























