.സയിദ് അബി
യു പി പ്രത്യേകരാജ്യമാണോ? രാജ്യമാണ് എന്ന് ആദ്യം അംഗീകരിക്കുക എന്നിടത്താണ് പ്രതിരോധത്തിന്റെ ആദ്യമന്ത്രം ഉള്ളത്. രാജ്യവും കോടതികളും തള്ളി കളഞ്ഞ ലവ് ജിഹാദ് മുതൽ മോബ് ലിഞ്ചിങ് വരെയുള്ള മനുഷ്യവിരുദ്ധതയെ സംഘപരിവാറിന്റെ വിവിധ ഗ്രൂപ്പുകൾ കേർഡർമാരായ പരിവാറുകാരെ വെച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ വരെ അലിയിച്ച രാജ്യമാണ് ഉത്തർ പ്രദേശ്.
നമുക്ക് നിരന്തരം സംസാരിക്കാവുന്ന ഒരു നീതിയുടെയും ഭാഷ ഉത്തർപ്രദേശിന് ചേരില്ല, അത്കൊണ്ട് ആ ജനതയെ കുറ്റപ്പെടുത്തണം എന്ന് കരുതരുത്, അവർക്ക് ലഭിക്കുന്ന സംഘപരിവാർ പ്രോപഗണ്ടയുടെ ഒരു നിശ്ചിത ശതമാനം മതി കേരളവും ആ രീതിയിൽ പരുവപ്പെടാൻ. പക്ഷെ സംഘിന്റെ സംഘടനയെ വെല്ലുന്ന മറ്റൊരു പ്രബല മറുപക്ഷം നിരന്തരം ഉള്ളത് കൊണ്ട് നമ്മൾ ഇങ്ങനെ ഇപ്പോഴും ജീവിക്കുന്നു എന്ന് മാത്രം. സിപിഐഎം എന്ന പ്രസ്ഥാനത്തോടുള്ള കേരളത്തിന്റെ കൂറ് കിടക്കുന്നത് അവിടെയാണ്.
ഇങ്ങനെ ഒരുക്കിയെടുത്ത ഒരു രാജ്യത്തിനുള്ളിൽ നിന്ന് ഇടക്ക് ഇടക്ക് പുറത്തേക്ക് ശബ്ദമെത്തും. മരിച്ചവരുടെ മണമെത്തും, ആ സമയം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ആ കൂട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കും, പ്രവേശിക്കാൻ അനുവദിക്കാതെ അവർ തടയപ്പെടും,ഓരോരുത്തരായി തടഞ്ഞത് വാർത്ത ആക്കും, അപ്പോഴും പ്രതിക്ഷേതത്തെ നേരിടുന്ന ഒരു ഭരണകൂട ശൈലി അവിടെ രൂപപ്പെടും. ഇപ്പോൾ 45 ലക്ഷമാണ് ഒരു കർഷകന് സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ കക്ഷികളുടെ നേതാക്കളും തടയപ്പെടുമ്പോഴും ഈ 45 ലക്ഷം കയ്യിലെടുത്ത് അവർ കൂട്ടിനുള്ളിലേക്ക് പോകും, ആ കൂട് ഒരു രാജ്യമാണ്, അവിടെത്തെ ഏക ആശ്വാസമായി ആ 45 ലക്ഷം നിൽകും.
പ്രിയങ്ക ഗാന്ധി ജാമ്യം കിട്ടുന്നതോടെ ഉത്തർപ്രദേശ് വിടും, ഡൽഹിയിൽ ജീവിക്കും, രാഹുൽ രാജ്യം വിടും, അഖിലേഷ് യാദവിന്റെ കാര്യം അറിയില്ല, ഇത്തവണ എങ്കിലും അദ്ദേഹം ഉറച്ച് നിന്നാൽ നല്ലതാണ്.
സിപിഐഎം രാജ്യം മുഴുവൻ അവരുടെ സംഘടനാസംവിധാനം ഉള്ളിടത്ത് പ്രക്ഷോഭം നടത്തും. എല്ലാം ഒന്ന് കലങ്ങി തീരുമ്പോൾ ബിജെപി തന്നെ ആ കൂട് തുറക്കും, ഒരൊറ്റ നേതാവും പിന്നെ അങ്ങോട്ട് പോവില്ല, തെരെഞ്ഞെടുപ്പ് വരെ ആ ജനത ജീവിക്കും.
രാജ്യത്തെ പ്രതിപക്ഷം നാടകം ഈ രീതിയിൽ തുടരരുത്, യൂപിയിലെ ജനങ്ങൾക്ക് നിരന്തരം ബന്ധമുള്ള നേതാക്കളെ ആവിശ്യമുണ്ട്. അടിയന്തരാവസ്ഥയുടെ ക്രൂരത ഉത്തരേന്ത്യ തൊട്ടറിഞ്ഞത് മൊറാർജി ദേശായ് എന്ന നേതാവിലൂടെയാണ്.അങ്ങനെ ഒരു സാന്നിധ്യമാണ് ഉത്തർപ്രദേശിന് ആവിശ്യം. ഉത്തർപ്രദേശിലെ ജനതയോട്, നിങ്ങളുടെ രാജ്യത്തെക്കാൾ നല്ല രാജ്യങ്ങൾ ഇവിടെ ഉണ്ട് എന്ന് എന്നും വന്ന് പറയാൻ ഒരു സംവിധാനം ആവിശ്യമാണ്.























