ഐഷ സുൽത്താന
ഞങ്ങൾ സേവ് ലക്ഷദ്വീപ് എന്ന് പറയുമ്പോൾ ഒരക്ഷരം മാറ്റി ചിന്തിക്കുന്നവരുടെ അറിവിലേക്ക് :
ചരിത്രാതീത കാലത്ത് ഉറഞ്ഞു കൂടിയ മണൽ തരികളാൽ രൂപപ്പെട്ട പവിഴത്തുരുത്തുകൾ ചേർന്നാണ് ചെറിയ ചെറിയ ദ്വീപുകളായി മാറിയത്,പിന്നീട് അവിടെ കൃഷിയും ജനവാസവും ആരംഭിച്ചു. ജൈന, ബുദ്ധ, ഹിന്ദു, ഇസ്ലാം മത സംഹിതകൾ അരങ്ങേറി…
അതിനു ശേഷം ചോളന്മാർ, ചേരമാൻ, കോലോതിരി, ടിപ്പു സുൽത്താൻ, ചിറയ്ക്കൽ, അറക്കൽ,പിന്നീട് അവരെ പിന്തുടർന്ന് പറങ്കികളും അവിടെ എത്തി.വെള്ളക്കാർ ദ്വീപിനെ ഭരിക്കുകയും ദ്വീപുകാരെ ചൂഷണം ചെയ്യുകയും ചെയ്തു എന്നാൽ ഇങ്ങനെയുള്ള ഭരണങ്ങൾക്കെല്ലാം ശേഷം ഇന്ത്യ 1947-ൽ സ്വതന്ത്രമാവുകയും (ദ്വീപുകാർ അറിഞ്ഞത് 4 മാസത്തിന് ശേഷം ) ലക്ഷദ്വീപ് സമൂഹം ഇന്ത്യ ഗവർമെന്റിന്റെ കീഴിൽ വരികയും ചെയ്തു.
1956 നവംബർ 1-നു സംസ്ഥാന രൂപീകരണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപിനെ കേന്ദ്ര ഭരണ പ്രദേശമാക്കി പ്രഖ്യാപിക്കുകയും ചെയ്തു. യു. ആര്‍ പണിക്കർ ആയിരുന്നു ലക്ഷദ്വീപിന്റെആദ്യത്തെ അഡ്മിനിസ്ട്രേട്ടർ. ദ്വീപിന്റെ ഏറ്റവും വലിയ ആഘോഷമാണ് ആഗസ്റ്റ് 15, ചില പ്രത്യേക വിഭാഗം ഞങ്ങളെ തീവ്രവാദികൾ ആക്കാൻ ശ്രമിക്കുമ്പോൾ ആദ്യം നിങ്ങളൊന്നു ദ്വീപിന്റെ ചരിത്രം പഠിച്ചിരിക്കണം, ഞങ്ങളെ പറ്റി, ഞങളുടെ പൂർവികരെ പറ്റി ഒന്നറിയാനെങ്കിലും ശ്രമിക്കണം.
പിറന്ന മണ്ണിന്റെ കൂറും വളർന്ന നാടിന്റെ മനോഹാരിതയും പരിവർത്തനങ്ങളുടെ പൈതിർകത്തേയും കൈവെടിയാതെ പുതു നാളിന്റെ ശോഭയിലേക്ക് കഴിഞ്ഞ ഓർമകളേ തട്ടി ഉണർത്തി നാടിന്റെ മഹത്വം എന്നും ഞങ്ങൾക്ക് കാത്ത് സംരക്ഷിക്കണം. പൂർവികർ ജീവിതവും ജീവനും കൊടുത്തു നേടിയ ഈ മണ്ണ് അടുത്ത ഞങളുടെ തലമുറകൾക്ക് കൊടുക്കാൻ പറ്റിയില്ലങ്കിൽ ഞങ്ങൾ ജീവിച്ചിട്ട് എന്ത് കാര്യം ?
ജോലി പോയാലും ആനുകൂല്യം പോയാലും എന്തിന് ജീവൻ പോയാലും പിറന്ന നാടിനു വേണ്ടി ഒന്നിച്ചു പോരാടണം, എന്നതാണ് ഞാൻ പഠിച്ച പാഠം. അടിമകളായി ജീവിക്കുന്നതിനെക്കാളും നല്ലത് അന്തസ്സായി മരിക്കുന്നതാണ്. കോവിഡ് വന്നും അറ്റാക്ക് വന്നും എത്രയോ ആളുകൾ മരിക്കുന്നു പോരാടി മരിക്കാൻ എന്തിനാണ് ഭയം ? പട്ടി ശോ, പൂച്ച ശോ എന്നൊക്കെ നിങ്ങൾ പറയുന്നുണ്ടല്ലോ . നാടില്ലാതായിട്ട് ഞാനുണ്ടായിട്ട് എന്ത് കാര്യം?
ഞങ്ങൾക്ക് ആരും ശത്രുകളില്ലാ, ശത്രുക്കളെ ഉണ്ടാക്കാനും ശ്രമിക്കുന്നില്ല, ഞങളുടെ നാടിന്റെ പ്രശ്നത്തിന് പുറകെ ഞങ്ങൾ പോവുമ്പോൾ നിങ്ങളിൽ ചിലരാണ് ഞങ്ങളെ ശത്രുവായി കാണുന്നത്… അവരോട് ഒന്ന് ചോദിച്ചോട്ടെ നിങ്ങളുടെ വീടിന്റെ പറമ്പിൽ ഒരാൾ അതിക്രമിച്ച് കയറിയാലോ, അപ്പുറത്തെ വീടിന്റെ മതിൽ കെട്ടുമ്പോൾ ഒരൽപ്പം മതിലിന്റെ ഭാഗം നിങ്ങളുടെ ഭൂമിയിലേക്കായി പോയാലോ നിങ്ങൾ ക്ഷമിക്കുമോ? നിങ്ങളുണ്ടാക്കുന്ന പ്രശ്നം ഞാനിവിടെ നിന്ന് കൊണ്ട് കാണുന്ന കാഴ്ചയാണ്… ആ നിങ്ങളാണോ ഞങ്ങളെ കളിയാക്കുന്നത്?
ചുറ്റും കടലാണ്, ഞങ്ങൾക്ക് കാവലാണ്, ആ അറബി കടലിനെ മറികടക്കാൻ പണം മാത്രം ഉണ്ടായാൽ പോരാ എന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാവണം…കാരണം ലക്ഷദ്വീപിന്റെ മണ്ണിൽ ഉറങ്ങുന്നവർ അത്ര നിസ്സാരക്കാരല്ലായിരുന്നു. അവരെ ഉപദ്രവിച്ചു കൊണ്ട് അവരുടെ ഉറക്കത്തിൽ നിന്നും അവരെ ഉണർത്തരുത്… കാരണം അവരുടെ ശക്തിയും ധൈര്യവും എത്ര പണചാക്ക് ഇറക്കിയാലും അതിൽ ഉണ്ടാവില്ല… അതാണ് ആ നാടിന്റെ മഹത്വവും, ചരിത്രവും. പിന്നിൽ നിന്നു ഒറ്റികൊടുക്കുന്നവർ ഒറ്റി കൊടുത്തോട്ടെ, മുന്നിൽ നിന്നും പരിഹസിക്കുന്നവർ പരിഹസിച്ചോട്ടെ. എന്നാൽ…. “മതിലിനു മുകളിൽ കൂടി നിങ്ങളുടെ ഹൃദയം എറിയുക ബാക്കിയെല്ലാം പിന്നെ അനുഗമിച്ചുകൊള്ളും” -നോർമൻ വിൻസന്റ് പീൽ























