രാജ്യത്ത് അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സോഷ്യൽ മീഡിയയിലോ മറ്റോ പങ്കുവെക്കുകയോ ചെയ്താല്‍ തടവും പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് അബൂദബി പൊലീസ്. നിയമം ലംഘിക്കുന്നവർക്ക് 1000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയുമാണ് ലഭിക്കുക.
കഴിഞ്ഞ ദിവസം അല്‍ സാഫര്‍ന താമസകേന്ദ്രത്തിലെ കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത് മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതിൻറയും ഇവരെ പൊലീസ് ഒഴിപ്പിക്കുന്നതിന്റെയും വിഡിയോ പങ്കുവെച്ചാണ് അധികൃതര്‍ ഒരിയ്ക്കൽ കൂടി താക്കീത് നൽകിയത്.
വാഹനാപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും ആളുകൾ അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയോടെ ചെയ്യരുതെന്നും അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സും കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടം നടക്കുന്ന സ്ഥലത്ത് ആളുകള്‍ കൂട്ടം കൂടുന്നതിലൂടെ ആംബുലന്‍സുകളും എമര്‍ജന്‍സി വാഹനങ്ങളും അടക്കം ട്രാഫിക് പട്രോള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് സ്ഥലത്ത് എത്താന്‍ തടസ്സം നേരിടുകയും കൃത്യനിര്‍വഹണത്തിന് വിഘാതമുണ്ടാവുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടൊപ്പം തന്നെ അപകടം കണ്ട് ആകാംക്ഷമൂലം ആളുകള്‍ വാഹനം നിര്‍ത്തുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്യുമ്പോള്‍ പിന്നാലെ വരുന്ന മറ്റു വാഹനങ്ങള്‍ ഇവര്‍ക്കുമേല്‍ ഇടിച്ചുകയറുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.























