7 March 2026

‘ആർഎസ്എസ് ജഡ്‌ജിയെ ഇംപീച്ച് ചെയ്യണം’; പ്രതിപക്ഷ എംപിമാരുടെ നോട്ടീസ്

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജഡ്‌ജിയാണ് ജിആര്‍ സ്വാമിനാഥന്‍

മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജിആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ലക്ക്‌ നോട്ടീസ് നല്‍കിയത്. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവുമുള്‍പ്പെടെ 107 എംപിമാര്‍ ഒപ്പിട്ടാണ് സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജഡ്‌ജിയാണ് ജിആര്‍ സ്വാമിനാഥന്‍.

മധുരയില്‍ ഹിന്ദു, മുസ്ലിം വിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗക്കടുത്തുളള ദീപത്തൂണില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിക്കാന്‍ ജിആര്‍ സ്വാമിനാഥൻ്റെ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ജിആര്‍ സ്വാമിനാഥന്‍ പക്ഷപാതപരമായും ഭരണഘടനാ വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് എംപിമാര്‍ പരാതിയില്‍ ആരോപിക്കുന്നത്.

കാര്‍ത്തിക ദീപം തെളിയിക്കല്‍ വിവാദം ലോക്‌സഭയില്‍ ചര്‍ച്ചയായപ്പോള്‍ ഡിഎംകെ എംപി ടിആര്‍ ബാലു ജിആര്‍ സ്വാമിനാഥൻ്റെ വിധിയെക്കുറിച്ച് ‘ആര്‍എസ്എസ് ജഡ്‌ജിയുടെ വിധി’ എന്നായിരുന്നു പറഞ്ഞത്. ഈ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തെങ്കിലും ജഡ്‌ജി ആര്‍എസ്എസ് പ്രത്യയ ശാസ്ത്രത്തോട് കൂറുപുലര്‍ത്തുന്ന ആളാണ് എന്ന വാദം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. വിധി ന്യായത്തിലടക്കം വര്‍ഗീയവും ജാതിപരവുമായ നിലപാട് സ്വീകരിക്കുന്ന ജഡ്‌ജിയെ നീക്കണമെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭാ സ്‌പീക്കര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

ബ്രാഹ്‌മണരായ അഭിഭാഷകര്‍ക്കും വലതുപക്ഷ ആശയങ്ങളെ പിന്തുണക്കുന്ന അഭിഭാഷകര്‍ക്കും മാത്രമാണ് സ്വാമിനാഥന്‍ തൻ്റെ മുന്നില്‍ വരുന്ന കേസുകള്‍ പരിഗണിക്കുന്ന പട്ടികയില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. ബ്രാഹ്‌മണനായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീധരന്‍ രംഗരാജന് 2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ നല്‍കിയ പ്രത്യേക പരിഗണനയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജിആര്‍ സ്വാമിനാഥന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആറ് അമിക്കസ് ക്യൂറികളെ നിയമിച്ചിരുന്നു. ഈ ആറുപേരും ബ്രാഹ്‌മണർ ആയിരുന്നു. ബിജെപി ബന്ധമുളള വ്യക്തികളുടെ കേസുകളില്‍ അസാധാരണ വേഗത്തിലാണ് വിധി പുറപ്പെടുവിക്കുന്നത്.

പൊതുപരിപാടികളില്‍ പങ്കെടുത്ത് നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് ജിആര്‍ സ്വാമിനാഥനെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 2024ല്‍ ബിജെപി നേതാവ് എച്ച്. രാജ പങ്കെടുത്ത സംഘപരിവാര്‍ സംഘടനകളുടെ ചടങ്ങില്‍ ദ്രാവിഡ മോഡലിനെ പരിഹസിച്ചതും ക്രിസ്ത്യന്‍ പുരോഹിതൻ്റെ കേസില്‍ ക്രിപ്റ്റോ ക്രിസ്ത്യാനികള്‍ എന്ന പദപ്രയോഗം പ്രയോഗിച്ചതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലാവണ്യ ആത്മഹത്യാ കേസില്‍ മതപരിവര്‍ത്തനം ആരോപിച്ച് കേസ് ജഡ്‌ജി സിബിഐക്ക് കൈമാറിയിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ മതപരിവര്‍ത്തനം തളളിക്കളയുകയാണ് ഉണ്ടായത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വേരുറക്കാത്ത തമിഴ്‌നാട്ടില്‍ തിരുപരംകുണ്ട്രം വഴി വര്‍ഗീയ രാഷ്ട്രീയത്തിന് വഴിതുറക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നും അതിന് ജിആര്‍ സ്വാമിനാഥന്‍ കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

തിരുപരംകുണ്ട്രം കുന്നുകളിലാണ് മുരുകൻ്റെ ആറുപടൈ വീടുകളിലൊന്നായ സുബ്രമണ്യ സ്വാമി ക്ഷേത്രവും സുല്‍ത്താന്‍ സിക്കന്തര്‍ ദര്‍ഗയും സ്ഥിതിചെയ്യുന്നത്. കാര്‍ത്തിക ദീപം മഹോത്സവത്തോട് അനുബന്ധിച്ച് നൂറുവര്‍ഷത്തിലേറെയായി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉച്ചിപ്പിളളയാര്‍ കോവിലിലെ സ്‌തംഭത്തിലാണ് കാര്‍ത്തികദീപം തെളിയിച്ചിരുന്നത്. എന്നാല്‍ അത് പോര ദര്‍ഗക്ക് സമീപത്തുളള ദീപത്തൂണ്‍ എന്ന് വിളിക്കുന്ന സ്‌തംഭത്തില്‍ വിളക്ക് കൊളുത്തണം എന്നായിരുന്നു സംഘപരിവാറിൻ്റെ ആവശ്യം. അതിനായി ഹിന്ദു മക്കള്‍ കച്ചി നേതാവായ രാമ രവികുമാര്‍ ജിആര്‍ സ്വാമിനാഥൻ്റെ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് വിവാദമുണ്ടായത്.

ജിആര്‍ സ്വാമിനാഥന്‍ തിരുപ്പുറക്കുണ്ട്രം സന്ദര്‍ശിച്ച് സംഘപരിവാറിന് അനുകൂലമായ ഉത്തരവിടുകയായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി ചെയ്യുന്നതു പോലെ ക്ഷേത്രത്തിലെ ദീപ മണ്ഡപത്തില്‍ മാത്രം വിളക്ക് കൊളുത്തിയാല്‍ മതിയെന്നായിരുന്നു ക്ഷേത്രത്തിൻ്റെ അധികൃതരുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും തീരുമാനം. മലമുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ദീപത്തൂണില്‍ വിളക്ക് കൊളുത്താനെത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പൊലീസ് തടയുകയും ചെയ്‌തു. അത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News