കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡി നോട്ടീസിൽ തുടർ നടപടികൾ സ്റ്റേ ചെയ്‌ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.
മൂന്ന് മാസത്തേക്കാണ് തുടർ നടപടികൾ സ്റ്റേ ചെയ്‌തത്. കിഫ്ബിക്ക് വേണ്ടി അഡ്വ ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പാണ് ഹാജരായത്. റിയൽ എസ്റ്റേറ്റ് ഇടപാടല്ല, വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്‌തത് എന്ന് അദ്ദേഹം വാദിച്ചു. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമാകും കേസിൽ തുടർവാദം നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി സിഇഒ ഡോ. കെഎം അബ്രഹാമിനും എതിരെ നവംബര്‍ 28-നാണ് ഇഡി നോട്ടീസ് നല്‍കിയത്. 2019ല്‍ മസാല ബോണ്ട് വഴി സമാഹരിച്ച തുകയില്‍ നിന്ന് 466.92 കോടി രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതായി കണ്ടെത്തിയെന്നും ഇത് ഫെമ നിയമ ലംഘനമായതിനാല്‍, നോട്ടീസ് കിട്ടി ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും ആയിരുന്നു നോട്ടീസ്.























