കേരളത്തിൽ ഡിസിസി പട്ടികയുടെ പേരിൽ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ആഭ്യന്തര കലഹം അടിച്ചമര്‍ത്തി ഹൈക്കമാൻഡ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പരസ്യ പ്രതികരണം നടത്തുന്നവര്‍ക്ക് ഭാവിയിൽ സ്ഥാനമാനങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം.
ഡിസിസി പുനഃസംഘടനയ്ക്കു പുറമെ പ്രാദേശിക തലത്തിലും സംസ്ഥാന, ദേശീയ തലങ്ങളിലുമുള്ള നിയമനങ്ങളിലും ഇതു ബാധകമാകും. ഗ്രൂപ്പുകള്‍ യാഥാര്‍ഥ്യമാണെന്ന് പാര്‍ട്ടികള്‍ പരസ്യമായി അംഗീകരിച്ചിടത്തു നിന്ന് പാര്‍ട്ടിയെ ഒരു സെമി കേഡര്‍ സംവിധാനമാക്കി വളര്‍ത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കണ്ണൂര്‍ മോഡൽ രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ കെ സുധാകരനെ കെപിസിസി തലപ്പത്ത് എത്തിച്ചതു തന്നെ ഇതിൻ്റെ ആദ്യപടിയായിരുന്നു.
ഹൈക്കമാൻഡ് സ്വീകരിക്കുന്ന തീരുമാനങ്ങളെ എതിര്‍ത്ത് സംസാരിക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തുകയും ചെയ്യുന്ന നേതാക്കളോട് ഇനി മൃദുസമീപനം വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ തീരുമാനം. ഡിസിസി പട്ടിക സംബന്ധിച്ച് കെസി വേണുഗോപാലിനെതിരെ രംഗത്തു വന്ന പിഎസ് പ്രശാന്തിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതും ഇതിൻ്റെ ഉദാഹരണമാണ്.