തിരുപ്പരൻകുന്ദ്രം കുന്നിൻ മുകളിൽ വിളക്ക് കൊളുത്തണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 4ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത തമിഴ്‌നാട് ബിജെപി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, മുതിർന്ന പാർട്ടി നേതാവ് എച്ച്. രാജ എന്നിവരുൾപ്പെടെ 113 പേർക്കെതിരെ വെള്ളിയാഴ്‌ച തമിഴ്‌നാട് പോലീസ് കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പൊതുസമാധാനത്തിന് ഭംഗം വരുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച രാത്രി പോലീസ് രണ്ടുമണിക്കൂറോളം കസ്റ്റഡിയിലെടുത്തവരിൽ നാഗേന്ദ്രനും, രാജയും ഉൾപ്പെടുന്നു. വ്യാഴാഴ്‌ച രാത്രി 11.20 -ഓടെയാണ് അവരെ വിട്ടയച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
തിരുപ്പറൻകുന്ദ്രം കുന്നിൻ മുകളിൽ വിളക്ക് കൊളുത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡിസംബർ 4ന് ജില്ലാ ഭരണകൂടം പ്രദേശത്ത് പുറപ്പെടുവിച്ച സെക്ഷൻ 144 നിരോധന ഉത്തരവുകൾ റദ്ദാക്കുകയും ചെയ്‌തു.
ഉത്തരവിനെ തുടർന്ന്, ഹർജിക്കാരനും ബിജെപി സംസ്ഥാന മേധാവിയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളും ഹിന്ദു മുന്നണി പ്രവർത്തകരും വ്യാഴാഴ്‌ച തിരുപ്പരൻകുന്ദ്രം സന്ദർശിച്ചു. എന്നിരുന്നാലും, പോലീസ് അവരെ തടയുകയും ആരെയും കുന്നിൻ മുകളിലേക്ക് കയറ്റാൻ അനുവദിക്കില്ലെന്ന് പറയുകയും ചെയ്‌തു.
പ്രതിഷേധക്കാർ മലകയറാൻ നിർബന്ധിച്ചപ്പോൾ അവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനങ്ങളിൽ കൊണ്ടുപോയി സ്വകാര്യ ഹാളുകളിൽ തടങ്കലിൽ വച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ റോഡ് ഉപരോധിച്ചു. ഒടുവിൽ, 300-ലധികം ബിജെപി അംഗങ്ങളെ വിവിധ ഹാളുകളിലായി കസ്റ്റഡിയിലെടുത്തു. ഇവരെയെല്ലാം വ്യാഴാഴ്‌ച രാത്രി വിട്ടയച്ചതായി പോലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഇതിനെത്തുടർന്ന്, വെള്ളിയാഴ്‌ച രാവിലെ തിരുപ്പറൻകുന്ദ്രം പോലീസ് ബിഎൻഎസ് പ്രകാരം അനുമതിയില്ലാതെ അതിക്രമിച്ചു കടക്കൽ, പൊതുസമാധാനം തകർക്കൽ, പൊതുസ്വത്തിന് കേടുപാടുകൾ വരുത്തൽ എന്നിവയുൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. -ഉറവിടം: പിടിഐ























