നാടിൻ്റെ നേട്ടങ്ങളുടെ അടിത്തറ അധികാര വികേന്ദ്രീകരണം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസിലാണ് അദ്ദേഹം പ്രതികരിച്ചത്. പ്രാദേശിക സർക്കാരുകൾക്ക് പണവും അധികാരവും കൈവന്നു. അതിദാരിദ്യ മുക്തമാക്കി മാറ്റാൻ കഴിഞ്ഞത് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ കൊണ്ട് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് ലക്ഷ്യം.
മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കുന്ന നയങ്ങളാണ് കേരളത്തിൽ നടപ്പാക്കുന്നത്. ഇതിന് കരുത്തു പകരണമെന്ന് വോട്ടറന്മാരോട് അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി നഗരത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ അഭിമാനകരമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ, വാട്ടർ മെട്രോ കേരളത്തിൻ്റെയാകെ അഭിമാനമാണ്.
വിശപ്പ് രഹിത കൊച്ചി എന്ന ആശയത്തോടെ ആരംഭിച്ച സമൃദ്ധി പദ്ധതി മറ്റൊരു അഭിമാനകരമായ പദ്ധതിയാണ്. പുറമ്പോക്കിൽ താമസിച്ചിരുന്നവർക്കായി ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിച്ചു. മാലിന്യ സംസ്‌കരണ രംഗത്തെ നേട്ടത്തിൻ്റെ ഉദാഹരണമാണ് ഇന്നത്തെ ബ്രഹ്മപുരമെന്ന് അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് നേടാനുള്ള കാര്യങ്ങൾ നേടിയെടുക്കുക എന്നതാണ് എംപിമാർ ചെയ്യേണ്ടത്. പക്ഷേ നിർഭാഗ്യവശാൽ ചിലർ അങ്ങനെയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിവേചനത്തെ എതിർക്കാൻ ചില എംപിമാർ തയ്യാറായിരുന്നില്ല.
അടുത്തകാലത്തായി ഒന്നിച്ച് ശബ്‌ദമുയർത്താൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിൻ്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എംപിമാർ. ജോൺ ബ്രിട്ടാസ് അക്കാര്യം ഫലപ്രദമായി ചെയ്യുന്നുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയവർ അതിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നിലപാട് മാതൃകാപരമാണെന്ന് പറയാൻ കഴിയില്ല. ജയിലിൽ കഴിഞ്ഞ ഒരു എംഎൽഎ ഇപ്പോഴും കോൺഗ്രസ് നേതൃത്വത്തിലുണ്ട്. രാഹുലിൻ്റെ പുറത്തു വന്ന വിവരങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലൈംഗിക വൈകൃതത്തിൻ്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതൊരു പൊതുപ്രവർത്തകന് ചേർന്നത് ആണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അകറ്റി നിർത്തേണ്ട ആൾക്ക് പുതിയ പദവികൾ നൽകുകയല്ലേ കോൺഗ്രസ് ചെയ്‌തത്. ഒടുവിൽ വന്ന പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒരാൾ എത്തിച്ചുകൊടുത്തു എന്നാണ് വിവരം. ഇങ്ങനെ എത്തിച്ചു കൊടുക്കലാണോ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി ചോദിച്ചു. വിമർശിക്കുന്നവർക്ക് എതിരെ സൈബർ അറ്റാക്ക് വ്യാപകമായി നടക്കുന്നു. കോൺഗ്രസിലെ മുതിർന്ന നേതാവിന് പോലും ഇത് നേരിടേണ്ടി വന്നു.
ശബരിമല സ്വര്‍ണമോഷണ കേസില്‍ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ചെയ്‌ത ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ വിസി മാരുടെ പാനൽ തള്ളിയ ഗവർണറുടെ നടപടി സുപ്രീ കോടതി വിധിയുടെ ലംഘനമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് പട്ടിക നൽകിയത്. ആ പട്ടിക തള്ളിയ ഗവർണറുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.























