നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയില്‍ വൻ ദുരന്തം. തിക്കിലും തിരക്കിലുംപെട്ട്, 33 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്‌തു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്.
നിരവധി പേർക്ക് പരിക്കേറ്റു. പന്ത്രണ്ട് പേർ മരിച്ചതായി ജില്ലാ കളക്ടർ എം. തങ്കവേൽ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. വിജയ്‌യുടെ കരൂറിലെ റാലിക്കിടെ ആയിരുന്നു സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിലയിരുത്തി.
അടിയന്തര യോഗം ചേർന്നു
കരൂർ ദുരന്തത്തിൽ അടിയന്തര യോഗം ചേരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചീഫ് സെക്രട്ടറിയും യോഗത്തിൽ.
വേദനിപ്പിക്കുന്ന വാർത്ത പ്രതിരോധ മന്ത്രി
കരൂർ ദുരന്തം വേദനിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെട്ടത് ഹൃദയഭേദകമെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രതിരോധ മന്ത്രി.
ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
കരൂരിലേത് സങ്കടപ്പെടുത്തുന്ന സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പ്രയാസമുള്ള ഈ സമയം മറികടക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി.
മരണസംഖ്യ 40 ആയി
തിക്കിലും തിരക്കിലും മരണസംഖ്യ ഉയരുന്നു. 40 പേർ മരിച്ചുവെന്ന് റിപ്പോർട്ട്. കരൂർ ദുരന്തത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്ത് വന്നു. റാലിയുടെ സംഘാടകർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്‌തു. പൊലീസ്. ടിവികെ നിയമങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്.
അനുശോചനം: എടപ്പാടി പളനി സ്വാമി
കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനി സ്വാമി. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
എം.കെ സ്റ്റാലിൻ കരൂരിലെത്തും
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഞായറാഴ്‌ച കരൂരിലെത്തും. കരൂർ എംഎൽഎയും മന്ത്രിയുമായ വി.സെന്തിൽ ബാലാജി ആശുപതിയിൽ തുടരുന്നു.























