വിസയുള്ള പാക്കിസ്ഥാൻകാരുടെ വിവരം കേരള പൊലീസ് ശേഖരിച്ചു. കേരളത്തിൽ ഉള്ളത് 104 പാക്കിസ്ഥാനികൾ. എട്ട് താൽക്കാലിക വീസക്കാർ മടങ്ങി. സ്ഥിരം വിസയുമായി കഴിയുന്നവർക്ക് മടങ്ങേണ്ടതില്ല.
കുട്ടികളടക്കം വിസാ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. പൊലീസ് തുടർ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശം തേടി.
താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദ സഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാക്കിസ്ഥാനികൾ ചൊവ്വാഴ്‌ച മുമ്പ് രാജ്യം വിടണം. ഇത്തരത്തിൽ 59 പേരാണുള്ളത്. കഴിഞ്ഞ ദിവസംതന്നെ ഏതാനുംപേർ മടങ്ങി.
പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാക്കിസ്ഥാൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.
മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാര വിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്‌ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.























