തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചു വിടാനുള്ള ഉത്തരവിട്ടത്.
അധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിൻ്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാൻ അനുവദിക്കുന്നത് സേവന തല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്‌ടപ്പെടുത്തുന്നതിന് ഇടയാക്കും. അതുകൊണ്ടാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.























