| ശ്രീകാന്ത് പികെ
ഗണപതി മിത്താണോ, ചരിത്രമാണോ എന്നുള്ള തർക്കമോ ചർച്ചയോ ഗുജറാത്തിലോ യു.പിയിലോ മറ്റോ ഉയർന്നു വന്നാൽ അതിൽ അതിശയപ്പെടാൻ ഒന്നുമില്ല. എന്നാൽ അങ്ങനെയൊരു തർക്കം കേരളത്തിൽ ഉടലെടുത്തു എന്നോർത്താണ് നമ്മൾ ആശങ്കപ്പെടേണ്ടത്.
ലോകത്ത് എല്ലായിടത്തേയും ഐതിഹ്യങ്ങളേയും പുരാണങ്ങളെയും മിത്തെന്നും, അവയെ കുറിച്ചുള്ള പഠനങ്ങളേയും വിവരണത്തേയും മിത്തോളജി എന്നും തന്നെയാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. ഗ്രീക്ക് മിത്തോളജി, ചൈനീസ് മിത്തോളജി, ഇന്ത്യൻ മിത്തോളജി എന്നുമൊക്കെയായിരുന്നു സമീപ കാലം വരെ നാമെല്ലാം പഠിച്ചും കേട്ടും വളർന്നത്. പുരാണ കഥകൾ എന്ന പേരിൽ ഗണപതിയുടേയും, സുബ്രഹ്മണ്യന്റേയും, ശ്രീരാമന്റെയും, ഹനുമാന്റേയുമൊക്കെ കഥാ പുസ്തകങ്ങൾ അമ്പല നടയിൽ പോലും വിൽക്കാറുണ്ട്.
പുരാണം എന്നും പുരാണ കഥകൾ എന്നുമുള്ള പേരിൽ സംഘ പരിവാർ ഹാന്റിലുകൾക്ക് തന്നെ യൂ ട്യൂബ് ചാനലുകളുണ്ട്. അവയൊന്നും ‘ദൈവ കഥകൾ’ എന്ന് പേര് മാറ്റം നടത്തിയിട്ടില്ല. പുരാണം എന്നതിന്റെ ഇംഗ്ലീഷ് പദമാണ് മിത്ത് (Myth), അല്ലെങ്കിൽ മിത്തോളജി (Mythology). എൻസൈക്ലോപീഡിയ ഡിക്ഷണറി പ്രകാരം, അജ്ഞാതവും ഭാഗികമായെങ്കിലും പരമ്പരാഗതവുമായ, യഥാർത്ഥ സംഭവങ്ങളെ മതവിശ്വാസവുമായി പ്രത്യക്ഷത്തിൽ ബന്ധിപ്പിക്കുന്ന കഥകളോ കെട്ടു കഥകളോ ആണ് മിത്ത്.
സാധാരണ മനുഷ്യാനുഭവത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന അസാധാരണ സംഭവങ്ങളിലോ കാലഘട്ടത്തിലോ ഉൾപ്പെട്ടിരിക്കുന്ന ദൈവങ്ങളെയോ, അതീന്ത്രീയ ശക്തികളോ, മനുഷ്യാതീത ജീവികളെയോ കുറിച്ചുള്ള വിവരണങ്ങൾ മിത്ത് എന്നറിയപ്പെടുന്നത്. ഇത് പ്രകാരം ഗണപതി മിത്തല്ലാതെ മറ്റെന്താണ്? ഇതൊക്കെ ഇങ്ങനെ പറയേണ്ടി വരുന്നതിൽ തന്നെ ലജ്ജ തോന്നണം. ആർക്കായിരുന്നു ഇത്ര കാലം വരെ ഇതൊക്കെ പുരാണമാണോ ചരിത്രമാണോ എന്നതിൽ സംശയമോ തർക്കമോ ഉണ്ടായിരുന്നത്.
ചരിത്രത്തെ ഇംഗ്ലീഷിൽ ഹിസ്റ്ററി എന്നും പുരാണത്തെ മിത്ത് എന്നും വിളിച്ചു പോന്നു. മത വിശ്വാസികൾ അവരുടെ താല്പര്യമനുസരിച്ച് ചില മിത്തുകളും വിശ്വസിച്ചു പോന്നു. വിശ്വാസം, ചരിത്രം, മിത്ത് എന്നിവയ്ക്ക് സംശയങ്ങളില്ലാത്ത ക്ലാരിറ്റി ഈ കാലം വരെ എല്ലാവർക്കുമുണ്ടായിരുന്നു.
ശങ്കരാചാര്യർ ജീവിച്ചിരുന്നു എന്നതിനെ ചരിത്രമെന്നും , അദ്ദേഹത്തെ തർക്ക ശാസ്ത്രത്തിൽ വെല്ലു വിളിച്ച് വിജയിച്ച് പിന്നീട് ശിവ രൂപത്തിൽ പ്രത്യക്ഷപ്പെട്ട കീഴാള കഥ മിത്തമെന്നും, മുഹമ്മദ് ജീവിച്ചിരുന്നു എന്നത് ചരിത്രമെന്നും, അദ്ദേഹം പറക്കുന്ന കുതിരയിൽ കയറി സ്വർഗ്ഗത്തിൽ പോയ കഥയെ മിത്തെന്നും വിളിക്കുമെന്നൊക്കെ ആർക്കും സംശയമൊന്നുമുണ്ടായിരുന്നില്ല ഇത്രയും കാലം.
ഇങ്ങനെ ക്രിസ്ത്യൻ, ബുദ്ധ മതം , എന്ന് വേണ്ട എല്ലാ മതങ്ങളിലും ചരിത്രവും വിശ്വാസ ബന്ധമായ മിത്തുകളുമുണ്ട്. ആ പുരാണങ്ങളിൽ വിശ്വസിക്കാൻ താല്പര്യപ്പെടുന്ന വിശ്വാസികൾ അത് വിശ്വസിക്കുന്നു, എന്ന് കരുതി വിശ്വാസത്തിനോ അവരവരുടെ മത ഇടങ്ങൾക്കപ്പുറമോ ആരും അതിനെ പൊതു ഇടങ്ങളിലേക്ക് ചരിത്രമെന്ന നിലയിൽ സാമാന്യവൽക്കരിച്ച് ആനയിക്കാറില്ല.
കണ്ണൂർ ജില്ലയിലെ ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന സ്ഥലമാണ് കൊട്ടിയൂർ. മൂന്ന് മലകളുടെ താഴ്വാരത്തിലാണ് കൊട്ടിയൂർ സ്ഥിതി ചെയ്യുന്നത്. ആ മലകളെ പാലു കാച്ചി മല എന്നാണ് അറിയപ്പെടുന്നത്. ദക്ഷ യാഗത്തിനായി പാല് കാച്ചിയ മലയെന്നാണ് വിശ്വാസം. പാല് തിളച്ച് പാൽ പാത്രം തുളുമ്പി പാലരുവികളായി താഴോട്ടോഴുകി എന്നാണ് ഐതിഹ്യം. ചെറുപ്പത്തിൽ ഒരു പടി കൂടി കടന്ന് കൊട്ടിയൂർ ക്ഷേത്രത്തിൽ പോകുമ്പോൾ മലയിൽ നിന്നുയരുന്ന മഞ്ഞു മേഘങ്ങളെ നോക്കി പാല് തിളച്ച് മറിയുന്നതാണ് എന്ന് വരെ പറഞ്ഞിട്ടുണ്ട്. ഇതിനെ മിത്ത് എന്നല്ലാതെ സാമാന്യ ബോധമുള്ള മനുഷ്യർ എന്താണ് വിളിക്കേണ്ടത്.
ജ്യോഗ്രഫിയിൽ മലകളുടെ രൂപീകരണത്തിന്റെ ശാസ്ത്രീയ ചരിത്രത്തെ കുറിച്ചുള്ള ക്ലാസിൽ ദക്ഷയാഗം ആധികാരികമായി പഠിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ. കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ അനേകം പേർ ദൈവമായി കരുതുന്നു എന്നതിനാൽ ഒരു പുരാണ കഥാപാത്രം പുരാണമാണോ ചരിത്രമാണോ എന്നതിൽ ഡിബേറ്റ് നടക്കുകയാണ്!
ബ്രഹ്മ്മാവിന്റെ തലയിൽ നിന്ന് ബ്രാഹ്മണനും, കരങ്ങളിൽ നിന്ന് ക്ഷത്രിയരും, തുടകളിൽ നിന്ന് വൈശ്യരും, പാദങ്ങളിൽ നിന്ന് ശൂദ്രരും സൃഷ്ടിക്കപ്പെട്ടു എന്നാണ് മനുസ്മൃതിയുടെ ചാതുർവർണ്ണ്യം പറയുന്നത്. അത് വിശ്വസിക്കുന്ന കോടിക്കണക്കിനു ജനങ്ങളുമുണ്ട്. ചാതുർവർണ്ണ്യ വ്യവസ്ഥയെ വിമർശ്ശിച്ച് അനേകം പേര് പരസ്യമായി പ്രസംഗിക്കാറുമുണ്ട്. ഇനി അങ്ങനെയുള്ള പ്രസംഗം ഏതേലും മുസ്ലീം പേരുകാരനായ സി.പി.ഐ.എമ്മുകാരൻ നടത്തിയാൽ മത വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് തെരുവിലിറങ്ങാവുന്നതാണ്.
മനോരമക്ക് മുതൽ ഇങ്ങോട്ട് എല്ലാ മുഖ്യധാരകൾക്കും ‘ചാതുർവർണ്ണ്യം മിത്തോ സത്യമോ’ എന്ന പേരിൽ ചർച്ച നടത്താം. സുകുമാരൻ നായർക്കും കോൺഗ്രസിനും ചാതുർവർണ്ണ്യ വ്യവസ്ഥക്ക് വേണ്ടി നാമജപവുമായും ഇറങ്ങാം.