| ശ്രീകാന്ത് പികെ
ചരിത്രത്തിൽ നിന്ന് കാര്യമായി ഒന്ന് പഠിക്കുന്നില്ല എന്നതാണ് ഇന്ന് പ്രതിപക്ഷം നിയമ സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ നിന്ന് മനസിലാവുക. ഒന്ന് രണ്ടും പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഏതൊക്കെ വിഷയങ്ങൾ അടിയന്തര പ്രമേയത്തിന് ആവശ്യപ്പെട്ട് അനുമതി വാങ്ങിയിട്ടുണ്ടോ, അതൊക്കെ ഭരണ പക്ഷത്തിന് ഊർജ്ജമായി മാറിയിട്ടേയുള്ളൂ.
കോവിഡ് കാലത്ത് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചക്ക് ശേഷമുള്ള മറുപടിക്ക് ശേഷം ‘പറ്റിപ്പോയി’ എന്ന് പറഞ്ഞയാളാണ് രമേഷ് ചെന്നിത്തല. എന്നിട്ടും യാതൊരു പാഠവും ഉൾക്കൊള്ളാതെ, എന്തിന് ഒരു തയ്യാറെടുപ്പ് പോലും നടത്താതെ വീണ്ടും നിയമ സഭയിൽ തേയുന്ന കാഴ്ചയാണ് കണ്ടത്.
സോളാർ വിഷയവുമായി ബന്ധപ്പെട്ട് അൽപ്പമെങ്കിലും ബോധമുള്ള കോൺഗ്രസുകാരൻ ചെയ്യുക മിണ്ടാതിരിക്കുക എന്നതാണ്. എന്നാൽ സോളാർ കേസ് വീണ്ടും വലിച്ചിട്ട് മരിച്ചു തലക്ക് മുകളിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ വീണ്ടും നാറ്റിക്കുക എന്നതാണ് അവരുടെ അജണ്ട എന്ന് തോന്നും.
കെ.പി.സി.സി അംഗവും വ്യവസായിയുമായ മല്ലയിൽ ശ്രീധരൻ നായരുടെ പരാതിയെ തുടർന്നാണ് സോളാർ കേസിന്റെ തുടക്കം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥതയിൽ അദ്ദേഹത്തിന്റെ ഉറപ്പിൽ പണം കൈമാറി എന്ന്. സോളാറിൽ അഴിമതി നടന്നിട്ടില്ലെന്ന് ബോധമുള്ള മനുഷ്യരാരും പറയുകയുമില്ല. അത് മുന്നോട്ടുള്ള ഘട്ടത്തിൽ പ്രതിയായ സ്ത്രീയെ കോൺഗ്രസ് നേതാക്കൾ ലൈംഗീകമായി ഉപയോഗപ്പെടുത്തിയ മറ്റൊരു കേസുമായി മാറി. അതും നടന്നിട്ടില്ലെന്ന് ഈ കേസിനെ കുറിച്ച് മിനിമം ധാരണയുള്ള ആരും പറയുകയുമില്ല.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അസിസ്റ്റന്റ് പി.എ ആയിരുന്ന ജിക്കുമോൻ ജേക്കബും, പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനും, ഗൺ മാൻ ആയിരുന്ന സലിം രാജും ഉൾപ്പെടെ ഇന്ന് സഭയിൽ ഉള്ളതും ഇല്ലാത്തതുമായ മുൻ നിര കോൺഗ്രസ് നേതാക്കളടക്കം 14 പേർ 3,754 തവണയാണ് പ്രതിയായ സ്ത്രീയെ ഫോണിൽ ബന്ധപ്പെട്ടത്. ഇതിൽ ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ്, ഗൺ മാൻ എന്നിവർ മാത്രം ഏതാണ്ട് ആയിരത്തിലേറെ തവണയും, അന്നത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മാത്രം ഇരുന്നൂറോളം തവണയും ഫോണിൽ ബന്ധപ്പെട്ടു.
ഈ കേസിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തേയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തേയും, ഇപ്പോൾ പ്രസ്തുത കേസിലുണ്ടായ ഡെവലപ്മെന്റിന്റേയും ഇടയിൽ കൂടി പാപ ഭാരം ഇടത് മുന്നണിയുടെ തലയിലിട്ട് കൈ കഴുകാനും നേട്ടമുണ്ടാക്കാനും കോൺഗ്രസ് ശ്രമിക്കുന്നത്.
ഇതിൽ ഉമ്മൻ ചാണ്ടിയുടെ പേഴ്സ്ണൽ സ്റ്റാഫ് അംഗത്തെ അറസ്റ്റ് ചെയ്തത് ഇന്ന് അതേ സഭയിലിരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതല വഹിച്ച പൊലീസാണ്, അതും ഉമ്മൻ ചാണ്ടി വിദേശത്തുള്ള സമയം നോക്കി. കേസിൽ അറസ്റ്റിലായ പേഴ്സ്ണൽ സ്റ്റാഫ് ടെനി ജോപ്പന്റെ പിതാവ് തന്റെ മകനെ അകത്തിട്ട് യഥാർത്ഥ പ്രതികൾ പുറത്ത് സുഖിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്. കേസിലെ മറ്റൊരു പേഴ്സണൽ സ്റ്റാഫ് അംഗം ജിക്കുമോൻ ജേക്കബ് പറഞ്ഞത്, ‘പ്രതിപക്ഷ സമരം സ്വാഭാവികമല്ലേ പക്ഷേ ഈ വിവാദം കൂടുതൽ ശതമാക്കാൻ കൂടെയുള്ളവർ തന്നെ ശ്രമിച്ചിട്ടുണ്ട്’ എന്നാണ്.
പ്രതിപക്ഷ കക്ഷി എന്ന നിലയിൽ ഇടത് മുന്നണി സ്വാഭാവികമായും വിഷയത്തെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അത് ചെയ്തില്ലെങ്കിൽ പിന്നെ പ്രതിപക്ഷം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. പക്ഷേ ചാരക്കേസിന് ശേഷം കോൺഗ്രസ് തന്നെ തങ്ങളുടെ ഗ്രൂപ്പ് താല്പര്യങ്ങൾക്കും അധികാര താല്പര്യങ്ങൾക്കും വേണ്ടി കത്തിച്ച കേസാണ് സോളാർ കേസ്. എന്നാൽ ചരക്കേസിൽ നിന്ന് സോളാർ കേസിലുള്ള വ്യത്യാസം സോളാർ കേസിൽ കൃത്യമായും കോടിക്കണക്കിന് രൂപയുടെ അഴിമതിയും ചൂഷണവും നടന്നിട്ടുണ്ട് എന്നതാണ്.
സ്വന്തം പാർടി നേതാവ് പരാതിക്കാരനായ കേസിൽ, സ്വന്തം മന്ത്രി സഭയിലെ മന്ത്രിയുടെ കീഴിൽ പോലീസ് തന്നെ, സ്വന്തം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ അറസ്റ്റ് ചെയ്ത കേസിൽ, സ്വന്തം മുഖ്യമന്ത്രി നിയോഗിച്ച ജൂഡീഷ്യൽ കമ്മീഷനുള്ള കേസിൽ ഇടത് മുന്നണിക്കെതിരെ സഭയിൽ അടിയന്തര പ്രമേയം കൊണ്ട് വന്ന് ഇതൊക്കെ മറന്നിരിക്കുവായിരുന്ന നാട്ടുകാരെ ഒന്നൂടെ ഓർമിപ്പിക്കാൻ കോൺഗ്രസുകാരെ കഴിഞ്ഞേ ആരേലും നിക്കൂ.



