വിരമിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ എസ്. ജവാദിനെ സസ്പെൻഡ് ചെയ്‌ത നടപടിയിൽ കെ.എസ്.ടി.എ പ്രതിഷേധം. രാഷ്ട്രീയ പ്രേരിതമായി സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്ന് ആരോപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.
പ്രിൻസിപ്പൽ ജവാദ് മുഖ്യമന്ത്രി വിഡി സതീശനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ചാണ് സർവീസിൽ നിന്ന് ചെയ്‌തത്. അധ്യാപകൻ്റെ നടപടി മുഖ്യമന്ത്രിയെ അപമാനിക്കുന്നതും പരിഹസിക്കുന്നതും ആണെന്നായിരുന്നു ആരോപണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ രാഷ്ട്രീയ രൂപീകരണം ഉണ്ടാക്കാൻ ജവാദിൻ്റെ പോസ്റ്റ് കാരണമാകുമെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. യൂത്ത് കോൺഗ്രസിൻ്റെ പരാതിയിൽ ജവാദിനെതിരെ പോലീസും കേസെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസ്യ രൂപത്തിൽ പങ്കുവെച്ചെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് പല കാര്യങ്ങളും പ്രഖ്യാപിക്കാൻ പൂച്ചപെറ്റുകിടന്നെന്ന് പറഞ്ഞ ഖജനാവിൽ പണമുണ്ടെന്ന ഫേസ് ബുക്ക് പോസ്റ്റാണ് അധ്യാപകൻ ഷെയർ ചെയ്‌തത്. അതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെ സസ്പെൻഡ് ചെയ്‌തത്. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിൽ അധ്യാപകനെതിരെ കേസുമെടുത്തു. കിളിമാനൂർ യൂത്ത് നേതാവ് എപി അഖിലിൻ്റെ പരാതിയിലാണ് നടപടി.



