സിം കാർഡുകൾ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾ ഇല്ലാതാക്കാൻ വേണ്ടി പുതിയ നിയമങ്ങളുമായി കേന്ദ്ര ടെലികോം വിഭാഗം. 2023 ഡിസംബർ ഒന്നാം തീയതി മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് ഒന്നിന് അവതരിപ്പിക്കപ്പെട്ട നിയമം ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ആദ്യം അറിയിച്ചത്, എന്നാൽ രണ്ടുമാസത്തെ കാലതാമസത്തിനു ശേഷം ഡിസംബറിലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
ഇത്രയും കാലം ഐഡി കാർഡിന്റെ കോപ്പി മാത്രം നൽകി സിം കാർഡുകൾ എടുക്കാമായിരുന്നു. എന്നാൽ ഇനി മുതൽ അത് സാധ്യമല്ല. ഇതിനായി കെവൈസി രേഖകളും ഹാജരാക്കേണ്ടി വരും. പുതിയ സിം കാർഡുകൾ എടുക്കുന്നവർക്കും, ഇപ്പോഴുള്ള നമ്പറിൽ പുതിയ സിം എടുക്കുന്നവർക്കും ഇത് ബാധകമായിരിക്കും. ഒരുപാട് സിമ്മുകൾ ഒരുമിച്ചെടുക്കുന്നതിനും നിയന്ത്രണം വരും. ബിസിനസ് ആവശ്യങ്ങൾക്ക് സിം കാർഡുകൾ എടുക്കുന്നവർക്ക് ഇപ്പോഴുള്ള രീതി തുടരാം. എന്നാൽ പേർസണൽ ഐഡി കാർഡുകൾ ഉപയോഗിച്ച് സിം എടുക്കുന്നവർക്ക് ഒരു ഐഡി കാർഡിൽ 9 സിം കാർഡുകൾവരെ മാത്രമേ എടുക്കാൻ സാധിക്കൂ എന്നാണ് ടെലികോം വകുപ്പ് അറിയിക്കുന്നത്.
ടെലികോം വകുപ്പിന്റെ നിർദ്ദേശപ്രകാരം ഒരു വ്യക്തി ഡീആക്ടിവേറ്റ് ചെയ്ത നമ്പർ അടുത്ത 90 ദിവസങ്ങൾക്ക് ശേഷം മാത്രമേ മറ്റൊരാൾക്ക് നൽകാൻ സാധിക്കുകയുള്ളു. പുതിയ നിയമമനുസരിച്ച് ഈ നമ്പറുകൾ അതേ ഉപയോക്താവിന് തന്നെ വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ അത്രതന്നെ സമയമെടുക്കും. ഈ നമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പിൽ ഉൾപ്പെടെ ലോഗ് ഇൻ ചെയ്തിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ആ സേവനങ്ങൾ പൂർണ്ണമായും ഒടിപി ഉപയോഗിച്ചായിരിക്കും ലഭ്യമാവുക.
ഡിസംബർ ഒന്ന് മുതൽ അംഗീകൃത ഡീലർമാർക്ക് മാത്രമേ സിം കാർഡുകൾ ഇഷ്യൂ ചെയ്യാൻ സാധിക്കൂ എന്നാണ് മറ്റൊരു പ്രത്യേകത. അംഗീകൃത ഡീലറുടെ പക്കൽ നിന്നാണോ നമുക്ക് സിം കാർഡ് ലഭിച്ചത് എന്നുറപ്പിക്കാൻ നിരവധി പ്രക്രിയകളിലൂടെ കടന്നുപോകേണ്ടിവരുമെന്നത് ശ്രമകരമാകും. എല്ലാ ടെലികോം കമ്പനികളും അവരുടെ ഫ്രാഞ്ചൈസികൾ കൃത്യമായി രജിസ്റ്റർ ചെയ്യണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. അംഗീകാരമില്ലാതെ സിം കാർഡുകൾ നൽകുന്നവർ ഈ ഉത്തരവ് നടപ്പിലാകുന്നതോടെ പത്ത് ലക്ഷം രൂപവരെ പിഴ നൽകേണ്ടി വരും.



