വ്യക്തിഗത ഡാറ്റ ചട്ടം ലംഘിച്ച് ആധാർ, പാൻ കാർഡ് അടക്കമുള്ള സുപ്രധാന വ്യക്തി വിവരങ്ങൾ പ്രദർശിപ്പിച്ച വെബ്‌സൈറ്റുകൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഈ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ആധാർ ചട്ടം ലംഘിച്ച് വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നത് രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതക്കും രാജ്യസുരക്ഷക്കും ഭീഷണിയാകുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. കേന്ദ്ര സർക്കാർ ഇതിനോടകം സുരക്ഷിതമായ ഡാറ്റ കൈകാര്യം ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, അനധികൃതമായി ആധാർ വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും സർക്കാറിന്‍റെ നടപടികൾ തുടരുമെന്നും അറിയിച്ചു.
2011ലെ ഐടി നിയമപ്രകാരം ഉള്ള നിർദേശങ്ങൾ
വ്യക്തിഗത വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് 2011ലെ ഐടി ചട്ടപ്രകാരം കുറ്റകരമാണ്. The Information Technology (Reasonable Security Practices and Procedures and Sensitive Personal Data or Information) Rules 2011 പ്രകാരം, വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ കൈമാറുന്നതും വെളിപ്പെടുത്തുന്നതും നിയമലംഘനമാണ്. സംസ്ഥാനങ്ങളുടെ ഐടി സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച പരാതികൾ നൽകാനുളള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് മുന്നറിയിപ്പ് ലഭിച്ചിരുന്നു
വിലക്കിയിരിക്കുന്ന വെബ്‌സൈറ്റുകൾക്ക് നേരെയുള്ള അന്വേഷണത്തിൽ, സുരക്ഷാ വീഴ്ചകളുണ്ടെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) കണ്ടെത്തിയിരുന്നു. സുരക്ഷാ നടപടികൾ ശക്തമാക്കാനും ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കാനും നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും, ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കാതിരുന്നത് കാരണം തന്നെയാണ് ഈ വെബ്‌സൈറ്റുകൾക്കെതിരെ ഇപ്പോൾ ശക്തമായ നടപടി സ്വീകരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.