പശ്ചിമേഷ്യയിലെ സംഘർഷം കർണാടക റോഡുകളിലേക്ക് വ്യാപിക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു ബസ് ഉടമ തൻ്റെ ബസിൻ്റെ പേര് സോഷ്യൽ മീഡിയ പ്രതികരണത്തെ തുടർന്ന് ‘ഇസ്രായേൽ ട്രാവൽസ്’ എന്നതിൽ നിന്ന് ‘ജറുസലേം’ എന്നാക്കി മാറ്റാൻ നിർബന്ധിതനായി.
ഇസ്രയേലും അതിൻ്റെ എതിരാളികളായ ഇറാനും പാലസ്തീനും തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്നതിനിടയിൽ മൂഡ്ബിദ്രി- കിന്നിഗോളി- കടീൽ- മുൽക്കി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൻ്റെ ഫോട്ടോ ചിലർ ഷെയർ ചെയ്തു. ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ടതിന് കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.
“താൻ ട്രാവൽ ഏജൻസിക്ക് ഇസ്രായേൽ എന്ന പേരു നൽകി 12 വർഷമായി” -ബസ് ഉടമ ലെസ്റ്റർ കട്ടീൽ മാധ്യമങ്ങളോട് പറഞ്ഞത്. “നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഞാൻ ഇസ്രായേലിൽ വ്യത്യസ്ത തലങ്ങളിൽ ജോലി ചെയ്തു. ഞാൻ എൻ്റെ ട്രാവൽ ഏജൻസി ആരംഭിച്ചപ്പോൾ ഇസ്രായേലിൻ്റെ പേരിടാൻ തീരുമാനിച്ചു. എന്നാൽ ചില ജനവിഭാഗങ്ങൾ അതിനെ എതിർത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് തൊഴിൽ നൽകിയ രാജ്യത്തോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ഈ പേര് നൽകിയത്,”-അദ്ദേഹം പറഞ്ഞു.
ദക്ഷിണ കന്നഡ ജില്ല കർണാടകയിലെ സാമുദായിക സംഘർഷങ്ങൾക്ക് വിധേയമാണ്. ഒരു കൂട്ടം ആളുകൾ ആശങ്ക ഉന്നയിച്ചതിനെത്തുടർന്ന് പോലീസിൻ്റെ സോഷ്യൽ മീഡിയ യൂണിറ്റ് വിഷയം ശ്രദ്ധിക്കുകയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കാകുലനായ ലെസ്റ്റർ ബസിൻ്റെ പേര് ‘ജറുസലേം’ എന്ന് മാറ്റാൻ തീരുമാനിച്ചു. “ഇസ്രായേൽ ട്രാവൽസുമായി’ ചിലർക്ക് പ്രശ്നമുള്ളത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പോലീസ് എതിർപ്പൊന്നും ഉന്നയിച്ചല്ലെങ്കിലും പേരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഞാൻ മാറ്റം വരുത്താൻ തീരുമാനിച്ചു.” ബസുടമ മാധ്യമങ്ങളോട് പറഞ്ഞു.