| സയിദ് അബി
ആർഎസ് എസ് എന്നും ആശയപരമായി ദൃഢതയും ലക്ഷ്യവുമുള്ള സംഘടനയാണ്. പ്രത്യക്ഷമായി അധികാരത്തിലേക്കോ ഭരണത്തിലേക്കോ അതിന്റെ നേതൃനിര പ്രവേശിക്കുന്നില്ല.അതിൽ പ്രവർത്തിച്ചവരെയും പ്രാദേശിക നേതൃത്വം വഹിച്ചവരെയും ജനാധിപത്യഭരണഇടങ്ങളിൽ കാണാം. എന്നാൽ ആശയപരമായി ഒരു ആർഎസ് എസ് ഘട്ടം അവസാനിച്ച ശേഷം രാഷ്ട്രീയപാർട്ടിയിലേക്ക് എത്തി രാഷ്ട്രീയഅധികാരത്തിലേക്കുള്ള സ്വാഭാവികവഴികളിലൂടെ കടന്ന് വന്നിട്ടാണ് അത് സംഭവിക്കുന്നത്.
ആർഎസ് എസ് നേരിട്ട് ഒരാളെ സർവആധിപത്യമുള്ള അധികാരത്തിലേക്ക് വിടുന്നില്ല. (വളരെ ചുരുക്കം ആളുകളെ പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ വിടാറുണ്ട്) അത്കൊണ്ട് ആ കൊതി നിലനിർത്തി കൊണ്ടല്ല ആർഎസ് എസ് നേതൃത്വത്തെ ഉണ്ടാക്കുന്നതും നിലനിർത്തുന്നതും. എന്നും ആശയപരമാണ് അതിന്റെ ഉള്ളടക്കവും പ്രവർത്തനവും. പല സന്ദർഭങ്ങളിൽ പലരെയും അവർ പിന്തുണക്കും.
അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്ന ശേഷം ഇന്ദിരയെ പിന്തുണക്കും.വോട്ട് ചെയ്യും.അവസാനത്തെ ലക്ഷ്യത്തിലേക്കുള്ള ചില പ്രായോഗികചുവടുകൾ മാത്രമാണ് അതൊക്കെ.ഓരോ പ്രയോഗികനീക്കത്തിനും ദഹിക്കുന്ന മറുപടികൾ പ്രവർത്തകർക്കും ആശയക്കാർക്കും നൽകും. ആശയത്തിന്റെ സമ്പൂർണമായ അധികാരത്തിലേക്ക് എത്തുന്ന കാലം വരെ മുമ്പോട്ട് പോകേണ്ട വഴികളെ ആർഎസ് എസ് പ്രായോഗികമായി വിശദീകരിക്കും.അങ്ങനെ അവരിപ്പോൾ 2024 ൽ എത്തി നിൽക്കുന്നു, മോദിയിലൂടെ പോലും ആർഎസ് എസ് പൂർണത കൈവരിച്ചിട്ടില്ല. നാളെകളിൽ അവർ എങ്ങനെ സഞ്ചരിക്കും എന്ന് അവർക്ക് മാത്രം അറിയുന്ന കാര്യമാണ്.
ഈ രീതിയിൽ 100 കൊല്ലമായി പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ് എസ്.എന്ത്കൊണ്ട് ഇന്ദിരക്ക് വോട്ട് ചെയ്യുന്നു എന്ന് താഴെക്കിടയിൽ പറയും പോലെ- അവർക്ക്- ഈ തീയാളുന്ന ജനകീയ പ്രശ്നങ്ങൾക്ക് മുകളിൽ ആശയം ഫിറ്റ് ചെയ്ത് തെരെഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ കഴിയും. അതിനവർക്ക് 100 കൊല്ലത്തെ പരിചയമുണ്ട്.രാജ്യം സ്വന്തന്ത്യത്തിനായി ദാഹിക്കുമ്പോൾ അതല്ല നമ്മുടെ ലക്‌ഷ്യം എന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ സംഘമാണത്. ഗാന്ധി കൊല്ലപ്പെടേണ്ടവനാണ് എന്ന് ഗാന്ധി ജ്വലിച്ച് നിൽക്കുന്ന കാലത്ത് പ്രവർത്തകരെ ബോധിപ്പിക്കാൻ ആശയം കൊണ്ട് കഴിഞ്ഞവരാണ് അവർ.
ജമാഅത്തെ ഇസ്ലാമിക്കും ആർഎസ് എസ് ന്റെ ഈ പ്രവർത്തനസ്വഭാവമുണ്ട്.നിലവിൽ അവരുടെ ശത്രു സിപിഐഎം ആണ്, സുഹൃത്ത് കോൺഗ്രസ്- ലീഗ് ആണ്.കാശ്മീരിൽ ബിജെപി ആണ്.നാളെ അവർക്ക് മുസ്ലിം ലീഗ് ശത്രു ആയിരിക്കും മറ്റന്നാൾ കോൺഗ്രസ്. ഓരോ സന്ദർഭത്തിൽ അവരെങ്ങനെ പ്രവർത്തിക്കുന്നു എന്ന് അണികളെ ബോധ്യപ്പെടുത്താൻ അവർക്ക് മെക്കാനിസമുണ്ട്. അവരുടെ ലക്ഷ്യങ്ങൾക്കുള്ള പടികളാണ് ഇതൊക്കെ എന്ന ബോധ്യം അവർക്കുണ്ട്.
എസ് ഡി പി ഐ എന്തിന് ബിജെപിയുടെ രാഷ്ട്രീയത്തെ അനുകൂലിച്ച അണ്ണാ ഡിഎംകെ യെ പിന്തുണച്ചു എന്ന് നമുക്ക് ചോദിക്കാം? ട്രോൾ ഇറക്കാം. എന്നാൽ അവരുടെ അണികൾക്ക് അറിയാം എന്തിന് അവർ ഇത് ചെയ്യുന്നു എന്ന്. അത്കൊണ്ട് ഇന്ത്യയിലെ ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ആർഎസ് എസ് പൂർണാർത്ഥത്തിൽ സഹകരിച്ചാൽ ബിജെപി പരാജയപ്പെടുക പ്രയാസമായിരിക്കും.
ബിജെപി അല്ല- ആർഎസ് എസ് ആണ് ആശയങ്ങളുടെ ശത്രു എന്ന തിരിച്ചറിവും പ്രവർത്തനവും കൊണ്ട് മറ്റൊരു രാഷ്ട്രീയ സംഘടനക്ക് മാത്രമേ സംഘിനെ പരാജയപ്പെടുത്താൻ കഴിയൂ. ആ രീതിയിൽ സംഘടനയും ആശയവും ഉള്ളത് ഇടത്പക്ഷത്തിന് മാത്രമാണ്. ആർഎസ് എസ് നെ പോലെ പൂർണമായി അധികാരതാല്പര്യം ആശയങ്ങൾക്കപ്പുറം ഇല്ലാത്ത ഒരു സംഘത്തിന് പ്രതിരോധിക്കാൻ കഴിയുന്ന ബലമാണ് സംഘിന്റെത്. കോൺഗ്രസിന് ഒരു കാലത്തും അത് ഉണ്ടായിട്ടില്ല.
നെഹ്രുവും ഗാന്ധിയുമൊക്കെ വ്യക്തിപരവും ആശയപരവുമായ പ്രതലം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഒരു പാർട്ടി എന്ന നിലവിൽ അത് ഉൾക്കൊള്ളാതെ സംഘിന്റെ നേരേറ്റീവ് ഗാന്ധി വധത്തിന് ശേഷവും എടുത്ത് ഉപയോഗിച്ച പട്ടേലിനേയും ഉൾകൊണ്ട പാർട്ടിയാണ് കോൺഗ്രസ്. ആ ധൈര്യമാണ് ഇടതുപക്ഷത്തെ ആർഎസ് എസ് വിഷയത്തിൽ ഏത് സന്ദർഭത്തിലും ഏത് വേദിയിൽ വെച്ചും കോൺഗ്രസിനെ വെല്ലുവിളിക്കാൻ പ്രേരിപ്പിക്കുന്നത്.
വിഡി സതീശൻ എത്ര വട്ടം പോയിന്റ് ഓഫ് ഓഡർ അവതരിപ്പിച്ചാലും എംബി രാജേഷ് ഇരുന്ന് കേൾക്കും. രാജേഷിന് അറിയാം സതീശന്റെ കയ്യിൽ നുണകളെ ഒള്ളൂ എന്ന്, ചൂളി പോകുന്ന ചരിത്രം പറഞ് ഓരോ ഘട്ടത്തിലും തേച്ച് വിടാമെന്ന്.അത്കൊണ്ട് സതീശൻ എത്ര വട്ടം എഴുന്നേറ്റാലും സ്‌പീക്കർക്ക് വെട്ടി കളയാനുള്ള നുണകൾ കൂടും എന്നല്ലാതെ ഗുണം ഒന്നുമില്ല.
നിലവിലെ ഇന്ത്യയിലെ ആർഎസ് എസ് നെ പൊളിക്കാൻ അത്പോലെ പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ സംഘങ്ങൾക്ക് മാത്രമേ കഴിയൂ.അവർ ഒരിക്കലും ജനാധിപത്യ അധികാരം കൊതിക്കുന്നവരാവരുത്. രാഹുൽ ഗാന്ധി എത്ര ഉച്ചത്തിൽ ആർഎസ് എസ് വിരുദ്ധത പ്രസംഗിച്ചിട്ടും കാര്യമില്ല- അത് നടപ്പിലാക്കാൻ ഒരു നിസ്വാർത്ഥരായ സംഘം കൂടെ ഇല്ലെങ്കിൽ തോൽവികൾ ആവർത്തിക്കും.