കേരളത്തിൽ ജൂൺ ഒന്നുമുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജി.എസ്.ടി നികുതിക്ക് ഒപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും പ്രതിഫലം കുറക്കാന്‍ താരങ്ങൾ തയാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ജൂണ്‍ ഒന്നുമുതല്‍ സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിര്‍ത്തിവക്കുമെന്നാണ് സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയാറായില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. പുതിയ നടീനടന്മാര്‍ പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താര സംഘടനയായ ‘അമ്മ’യ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഡബ്ബിങ്ങിന് മുമ്പെന്ന വ്യവസ്ഥമാറ്റി റിലീസിന് മുമ്പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ‘അമ്മ’യുടെ മറുപടി ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.