ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരന്‍ അമീര്‍ നസീര്‍ വാനിയും അയാളുടെയും മാതാവുമായും തമ്മിലുള്ള സംഭാഷണത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്‌ച ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വാനി കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് അയാളുടെ മാതാവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
സുരക്ഷാ സേനയുമായി ഏറ്റുമുട്ടന്നതിന് മുമ്പ് തന്നെ കീഴടങ്ങാന്‍ മാതാവ് വാനിയോട് അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയില്‍ വാനി എകെ-47 തോക്കുമായി നിന്ന് മാതാവിനോട് സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളാണുള്ളത്. അത് അവര്‍ തമ്മിലുള്ള അവസാന സംഭാഷണമായിരുന്നു.
‘ദയവായി കീഴടങ്ങുക’ എന്ന് അമീര്‍ നസീര്‍ വാനിയോട് വീഡിയോ കോളില്‍ മാതാവ് പറയുന്നത് കേള്‍ക്കാം. പക്ഷേ, വാനി ഇതിന് തയ്യാറാകുന്നില്ല. ‘സൈന്യം മുന്നോട്ട് വരട്ടെ, അപ്പോള്‍ ഞാന്‍ നോക്കിക്കോളാം’ എന്ന് വാനി മാതാവിന് മറുപടി നല്‍കി.
വെടിവയ്പ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വാനി ഒളിച്ചിരിക്കുന്ന വീട്ടില്‍ നിന്നാണ് അമ്മയെ വീഡിയോ കോള്‍ ചെയ്‌തത്. അമ്മയ്‌ക്കൊപ്പം വാനിയുടെ സഹോദരിയും അദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. അതേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റൊരു ഭീകരനായ ആസിഫ് അഹമ്മദ് ഷെയ്ക്കിൻ്റെ സഹോദരിയുമായും വാനി വീഡിയോ കോളിനിടെ സംസാരിക്കുന്നുണ്ട്.
പുല്‍വാമയിലെ നാദര്‍, ത്രാല്‍ പ്രദേശത്ത് വ്യാഴാഴ്‌ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഈ ഏറ്റമുട്ടല്‍ ഉണ്ടായത്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ആസിഫ് അഹമ്മദ് ഷെയ്ക്ക്, അമീര്‍ നസീര്‍ വാനി, യാവര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞു.