മാന്നാർ കൊലക്കേസിൽ പുതിയ വഴിത്തിരിവുകൾ. കൊലപാതകത്തിൽ മാപ്പ് സാക്ഷിയാക്കപ്പെട്ട സുരേഷ് കുമാറിനും പങ്കെന്ന് നാട്ടുകാർ. 14 വർഷം മുമ്പ് രാത്രിയിലാണ് കലയുടെ മൃതദേഹവുമായി മൂന്നുപേർ തന്നെ സമീപിച്ചതെന്ന് മാന്നാർ സ്വദേശിയായ എഴുപതുകാരൻ്റെ വെളിപ്പെടുത്തൽ.
കലയെ കൊലപ്പെടുത്തിയ ശേഷം കാറിൽ ഇരുത്തിയിരിക്കുകയായിരുന്നു. കഴുത്തിൽ ഷാൾ ഉണ്ടായിരുന്നു. ഒപ്പം ജിനുവും പ്രമോദും ഉണ്ടായിരുന്നു. മറ്റൊരാൾ ഇരുട്ടത്ത് മാറി നിൽപ്പുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.
കാറിനുള്ളിൽ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള മൺവെട്ടി അടക്കമുള്ള വസ്‌തുക്കൾ ഉണ്ടായിരുന്നതായും എഴുപതുകാരനായ സോമൻ പറയുന്നു. വിവരം പുറത്തു പറയാതിരുന്നത് ഇവരുടെ ക്രിമിനൽ പശ്ചാത്തലം ഭയന്നാണ്. മാന്നാർ സ്വിച്ച് ഫാക്ടറിയുടെ സമീപമുള്ള കുളത്തിൽ മറവ് ചെയ്യാനാണ് ആദ്യം പ്ലാൻ ചെയ്‌തത് പിന്നീട് തൊട്ടടുത്തുള്ള പുഴയുടെ അടിയിൽ കുഴിച്ചിടാനും തീരുമാനിച്ചു.
മൃതദേഹം എവിടെയാണ് മറവ് ചെയ്‌തതെന്ന് തനിക്കറിയില്ലെന്നും സോമൻ പറയുന്നു. മാന്നാർ എസ്എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളാണ് ഈ കേസിന് തുമ്പുണ്ടാക്കിയതെന്നാണ് സൂചന.
നിലവിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിൽ ആണെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകത്തിൽ പ്രതി അനിലിന് നിർണായക പങ്കുണ്ട് എന്നുതന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഈ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമാകുകയുള്ളൂ. പ്രതിയെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് വേഗത്തിലാക്കിയത്.