പ്രശസ്‌ത പരിസ്ഥിതി ശാസ്ത്രജ്ജന്‍ പ്രൊഫ. മാധവ് ഗാഡ്ഗിലിന്‍റെ നിര്യാണത്തില്‍ വനം- വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ പരിസ്ഥിതി നിയമം രൂപപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയില്‍ അംഗമായിരുന്നു മാധവ് ഗാഡ്ഗില്‍. രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനായി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഗാഡ്ഗിലെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യയുടെ, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിൻ്റെ പ്രകൃതി വൈവിധ്യത്തെ ഇത്രമേല്‍ അടുത്തറിയുകയും തൻ്റെ റിപ്പോര്‍ട്ടുകളിലൂടെയും ലേഖനങ്ങളിലൂടെയും അവയെല്ലാം ബഹുജന ചര്‍ച്ചക്ക് ഭാഗമാക്കുകയും ചെയ്‌ത ഗാഡ്ഗിലിൻ്റെ പരിശ്രമങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നതാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ബുധനാഴ്‌ച രാത്രി പൂനെയിൽ വച്ചായിരുന്നു ഗാഡ്ഗിലിൻ്റെ അന്ത്യം. 83 വയസായിരുന്നു. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതം എന്നിവയിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ തുടങ്ങിയ യോഗ്യതകൾ അദ്ദേഹം നേടി.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാ ശാലയിലും വിസിറ്റിങ് പ്രൊഫസറായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം, പത്മശ്രീ, പത്‌മഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങളും മാധവ് ഗാഡ്ഗിലിന് ലഭിച്ചിട്ടുണ്ട്.























