കേള്‍വി ശക്തി തിരികെ ലഭിച്ചതിന്റെ സന്തോഷം മന്ത്രി കെ രാധാകൃഷ്ണനുമായി പങ്കുവെച്ച് ഇടമലക്കുടി സ്വദേശിയായ അഭിരാമി. മന്ത്രിയുടെ ഇടപെടലോടെയാണ് അഭിരാമിക്ക് കേൾവി ശക്തി തിരികെ ലഭിച്ചത്. ഇതിന് നന്ദി പറയാന്‍ കൂടിയാണ് അഭിരാമി രാധാകൃഷ്ണനെ കാണാനെത്തിയത്. സെക്രട്ടേറിയറ്റിലെത്തിയാണ് അഭിരാമി തന്റെ സന്തോഷം പങ്കുവെച്ചത്.
ഇടമലക്കുടിയിലെ ശിവന്‍, മുത്തുമാരി എന്നിവരുടെ മകളായ അഭിരാമി ജന്മനാ ബധിരയായിരുന്നു. മികച്ച ചികിത്സ ലഭിച്ചാല്‍ കേള്‍വി ശക്തി തിരികെ കിട്ടുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അതിന് തടസമായി. അങ്ങനെയിരിക്കെയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ മെയ് 29ന് ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ നിര്‍മാണോദ്ഘാടനത്തിന് സൊസൈറ്റിക്കുടിയിലെത്തിയത്.
അന്ന് അദ്ദേഹം അഭിരാമിയെ കാണുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ പട്ടിക വര്‍ഗക്കാരുടെ പരിമിതികള്‍ തരണം ചെയ്യാന്‍ സഹായിക്കുന്ന കാറ്റാടി പദ്ധതിയില്‍ അഭിരാമിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകുമെന്ന് മനസിലാക്കി മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സക്കുള്ള തുക നല്‍കുകയായിരുന്നു. കേള്‍വി ഉപകരണത്തിനുള്ള തുകയ്ക്ക് പുറമെ അഭിരാമിക്കും മാതാപിതാക്കള്‍ക്കും തിരുവനന്തപുരത്ത് ചികിത്സയ്ക്കായി വന്നു പോകുന്നതിനുള്ള ചെലവും സര്‍ക്കാര്‍ അനുവദിച്ചുനല്‍കി.























