1985ലെ എയര്‍ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദാമന്‍ സിങ് മാലികിനെ വധിച്ച പ്രതികള്‍ കുറ്റസമ്മതം നടത്തി. ടാന്നര്‍ ഫോക്‌സും ജോസ് ലോപസുമാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. 2022 ജൂലൈ 14നാണ് പ്രതികളുടെ വെടിയേറ്റ് റിപുദാമന്‍ സിങ് മാലിക് കൊല്ലപ്പെട്ടത്.
331 പേരുടെ മരണത്തിനിടയാക്കിയ 1985ലെ രണ്ട് ബോംബാക്രമണക്കേസില്‍ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവുമായിരുന്നു റിപുദാമന്‍ സിങ്ങിനെതിരെ ചുമത്തിയത്. 2005ല്‍ ഇയാളും കൂട്ടുപ്രതിയായ അജൈബ് സിങ് ബഗ്‌രിയും കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ മാലികിനെ പ്രതികള്‍ വധിക്കുകയായിരുന്നു. അതേസമയം ടാന്നര്‍ ഫോക്‌സിനെയും ജോസ് ലോപസിനെയും കൊലപാതകത്തിന് വേണ്ടി വാടകയ്‌ക്കെടുത്തത് ആണെന്നും കോടതി കണ്ടെത്തി. 20 വര്‍ഷത്തേക്ക് ഇരുവര്‍ക്കും പരോള്‍ ലഭിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പ്രതികരിച്ചു. ഒക്ടോബര്‍ 31ന് അടുത്ത വാദം കേള്‍ക്കും.
ഒരു അംഗത്തെ നഷ്‌ടപ്പെട്ടതിൻ്റെ വേദന മായില്ലെങ്കിലും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതിന് നന്ദിയുണ്ടെന്ന് മാലികിൻ്റെ കുടുംബം പറഞ്ഞു. പ്രതികളെ നിയമിക്കുകയും കൊലപാതകത്തിന് ചുമതലപ്പെടുത്തുകയും ചെയ്‌തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാലേ പോരാട്ടം അവസാനിക്കുകയുള്ളുവെന്നും കുടുംബം പറയുന്നു.
എയര്‍ലൈനിൻ്റെയും കാനഡയുടെയും ചരിത്രത്തിൽ ആദ്യമായായിരുന്നു ഇത്തരത്തിലൊരു ഭീകരാക്രമണം. 1985 ജൂണ്‍ 23ന് 329 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനമായിരുന്നു ആക്രമണത്തില്‍പ്പെട്ടത്. ഇതില്‍ 268 പേര്‍ കനേഡിയന്‍ പൗരന്മാരും 24 പേര്‍ ഇന്ത്യന്‍ പൗരന്മാരുമായിരുന്നു. ടൊറോണ്‍ഡോയില്‍ നിന്ന് തുടങ്ങി മോണ്‍ട്രീല്‍ വഴി ലണ്ടനിലെത്തി ബോംബെയിൽ അവസാനിപ്പിക്കുക ആയിരുന്നു യാത്രാ പ്ലാന്‍.
അറ്റ്ലാന്റിക് സമുദ്രത്തിൻ്റെ മുകളില്‍ 31000 അടി ഉയരത്തിൽ എത്തിയപ്പോള്‍ സ്യൂട്ട്‌കേസ് ബോംബ് പൊട്ടിത്തെറിച്ച് മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെടുകയായിരുന്നു. ജപ്പാനില്‍ നിന്ന് പറക്കാന്‍ പദ്ധതിയിട്ട എയര്‍ ഇന്ത്യ വിമനാത്തിലാണ് മറ്റൊരു ബോബാക്രമണം നടത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ ആ ബോംബ് ടോക്യോയിലെ നരിറ്റ വിമാനത്താവളത്തില്‍ തന്നെ പൊട്ടിത്തെറിക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു.
ഭീകരാക്രമണത്തില്‍ ഇന്ദ്രജിത് സിങ് രേയത്ത് എന്ന പ്രതി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബോംബ് നിര്‍മാണത്തില്‍ പങ്കാളിയായതടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി ഇന്ദ്രജിത്തിനെ 30 വര്‍ഷം ജയിലിലടച്ചിരുന്നു. 2016ല്‍ ഇയാള്‍ ജയില്‍ മോചിതനായിരുന്നു.