| ശ്രീകാന്ത് പികെ
അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് അച്ഛൻ എ.കെ ആന്റണി തന്റെ കാലം കഴിയാറായപ്പോൾ മകനെ സെയ്ഫ് ആക്കിയതാണെന്ന തരത്തിൽ പല അഭിപ്രായങ്ങളും കണ്ടിരുന്നു. എന്നാൽ കേരളത്തിലെ കോൺഗ്രസിനെ രൂപപ്പെടുത്തിയ മനുഷ്യന്മാരിൽ പ്രധാനിയായൊരു ആൾ അറിഞ്ഞു കൊണ്ട് അങ്ങനെയൊരു പണി ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അനിൽ കെ ആന്റണി ബിജെപി ആയത് എ.കെ ആന്റണി കൂടെ അറിഞ്ഞു കൊണ്ട് തന്നെയാണെന്ന് വിശ്വസിക്കാൻ ഉതകുന്ന കാര്യങ്ങളാണ് ഇപ്പോൾ അനിലിന്റെ അമ്മയുടെ വെളിപ്പെടുത്തൽ.
കോൺഗ്രസ് ചിന്തൻ ശിബിരിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയ കൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിച്ച തന്റെ മക്കൾക്ക് കോൺഗ്രസിൽ ഭാവി ഇല്ലെന്ന് മനസിലാക്കുന്നു. അപ്പോൾ അനിൽ ആന്റണി പി.എം.ഓ യിൽ നിന്ന് കോൾ വന്ന് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട കാര്യം പറയുന്നു. അമ്മ എലിസബത്ത് പള്ളിയിൽ ചെന്ന് ജോസഫ് അച്ഛന്റെ കൈയ്യിൽ തുണ്ട് കൊടുക്കുന്നു, അച്ഛൻ പ്രാർത്ഥനക്ക് ശേഷം പറയുന്നു അവൻ കോൺഗ്രസിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണ്ട അവന് ബിജെപിയിൽ നല്ല ഭാവി ഉണ്ടാകുമെന്ന്. ഉടനെ തന്നെ തങ്ങളുടെ ബിജെപിയോടുള്ള എല്ലാ വെറുപ്പും, ദേഷ്യവും മാറുന്നു, ബിജെപിയിൽ മകന് അനേകം അവസരങ്ങൾ കിട്ടുമെന്ന് അമ്മ എലിസബത് ആന്റണി പറയുന്നു.
അതായത് നമ്മൾ ചാനലുകളിൽ കണ്ട പോലെ ഒരു സുപ്രഭാതത്തിൽ ആരും അറിയാതെ അനിൽ ആന്റണി ബിജെപി ആയതല്ല. തന്റെ വീട്ടുകാരോട് കാര്യം അവതരിപ്പിച്ച്, അവർ പള്ളിയിലെ അച്ഛനോട് സമ്മതം വാങ്ങി ഇതൊക്കെ എല്ലാവരും കൂടിയാലോചിച്ച് നടന്ന ഒരു പരിപാടിയായിരുന്നു. ഭാവിയിൽ രണ്ടാം മകനും അങ്ങോട്ട് തന്നെയാണ്. എലിസബത്ത് ഇത്രയും താല്പര്യത്തോടെ ന്യായീകരിച്ച് പറയുന്ന മകന്റെ ബിജെപി പ്രവേശം അച്ഛൻ എ.കെ ആന്റണി അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ നമ്മളൊക്കെ കോൺഗ്രസുകാരാകണം.
എന്നിട്ട് ചാനൽ ക്യാമറക്ക് മുന്നിൽ ഗദ്ഗദത്തോടെ തൊണ്ട ഇടറി എനിക്കീ വിഷയത്തിൽ ഇനി ഒന്നും പറയാനില്ല എന്ന് പറഞ്ഞ് പോയ എ.കെ ആന്റണിയുടെ മുന്നിൽ ഒരു ക്യാമറ വച്ചിരുന്നെങ്കിൽ പഞ്ചാബി ഹൌസിൽ കരഞ്ഞു കാണിച്ച് ബോട്ടും വാങ്ങി തിരിച്ചു പോകുന്ന കൊച്ചിൻ ഹനീഫയുടെ എക്സ്പ്രഷൻ പോലെയൊരെണ്ണം കണ്ടേനെ. ഈശ്വര വിലാസം റോഡിലെ വീടിന്റെ ഗെയ്റ്റ് പിടിച്ച് നീല കള്ളി മുണ്ടുടിത്ത് നിൽക്കുന്ന ആ വൃദ്ധനെ കുറിച്ചുള്ള മനോരമയിലെ സുജിത് നായരുടെ ഫെയ്സ് ബുക്ക് പോസ്റ്റായിരിക്കണം ആന്റണിയുടെ വീട്ടുകാരൊക്കെ അന്ന് രാത്രി വട്ടത്തിലിരുന്ന് ഉറക്കെ വായിച്ച് ചിരിച്ചത്.























