മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ സമരം റിപ്പോര്‍ട്ട് ചെയ്ത ട്വന്റിഫോര്‍ വാർത്ത ചാനൽ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സംഭവത്തിൽ വിമര്‍ശനവുമായി ചാനല്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന് നായര്‍ രംഗത്തെത്തി . വിഷയത്തിൽ ചാനൽ റിപ്പോര്‍ട്ടര്‍ക്കെതിരെ 120 (ബി) എന്ന ഗുരുതര വകുപ്പ് ചുമത്താന്‍ പൊലീസിന് എന്ത് അധികാരമാണ് ഉള്ളതെന്ന് അദേഹം ചോദിച്ചു.
കുറുപ്പംപടി പൊലീസ് നിയമം കൈയിലെടുക്കുകയാണെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നു പറഞ്ഞ അദ്ദേഹം തൊഴിലെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് മേലാണ് പൊലീസ് വാളെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകള്‍ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നും ചീഫ് എഡിറ്റര്‍ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും വ്യക്തമാക്കി.
കേവലം റബ്ബര്‍ ഷൂ എറിഞ്ഞാല്‍ കവചിതമായ ബസിന്റെ ഉള്ളിൽ ഇരിക്കുന്ന ആളുകള്‍ പരുക്കേറ്റ് കൊലചെയ്യപ്പെടുമെന്ന് കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ പൊലീസ് സേനയെന്ന ഘ്യാതി കേരളാ പൊലീസിനാണ്. വിനീത വി.ജി ഒറ്റയ്ക്കായിരിക്കല്ല ഈ കേസില്‍ ജയിലില്‍ പോകുന്നത്, 24 ന്യൂസിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും അറസ്റ്റ് കൈവരിക്കുമെന്നും തങ്ങള്‍ ഡ്യൂട്ടിയിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങള്‍ ഇത് അടച്ചുപൂട്ടുമെന്നും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന് നായര്‍ ലൈവിലെത്തി പറഞ്ഞു.
അതേസമയം, വനിതാ റിപ്പോർട്ടർക്കെതിരെ കേസെടുത്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം . കേസിലെ മുഖ്യ പ്രതി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി റിപ്പോര്‍ട്ടര്‍ വിനീത വി ജി 14 തവണ ഫോണില്‍ ബന്ധപ്പെട്ടു.
ഇതിന്റെ വിവരങ്ങള്‍ തങ്ങൾക്ക് ലഭിച്ചതായി കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 10ന് പെരുമ്പാവൂരില്‍ നിന്ന് കോയമ്പത്തൂരേക്കുള്ള യാത്രയ്ക്കിടെയാണ് വാഹനത്തിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഈ സമയം വിനീത സംഭവ സ്ഥലത്തുണ്ടായിരുന്നു. ഷൂ എറിയുന്ന ദൃശ്യങ്ങള്‍ 24 ന്യൂസ് പകര്‍ത്തുകയും ചെയ്തിരുന്നു.























