അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് കോടതി വധശിക്ഷ വിധിച്ചു. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കും എന്നായിരുന്നു പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചത്. 2022 ഫെബ്രുവരി ആറിന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാലത്ത് നാലരപ്പവൻ്റെ മാല മോഷ്‌ടിക്കാനായിരുന്നു കൊലപാതകം. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ കോടതിയില്‍ പറഞ്ഞു. ഒരു സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിൻ്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ സമയത്ത് 2022 ഫെബ്രുവരി ആറിനാണ് കൊലപ്പെടുത്തിയത്.
സമാന രീതിയില്‍ രാജേന്ദ്രന്‍ തമിഴ്‌നാട്ടില്‍ മുമ്പ് മൂന്ന് കൊലപാതകങ്ങള്‍ നടത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിൽ ഇറങ്ങിയാണ് ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയില്‍ എത്തിയത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോള്‍ കൊലപാതകങ്ങള്‍ നടത്തുകയായിരുന്നു.
2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ഈ അരും കൊല. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്‌തരിച്ചു.