അനുദിനം വളരുന്ന ഡ്രോൺ വിപണിയിൽ തങ്ങളുടെസാന്നിധ്യം ശക്തമാക്കാൻ റിലയൻസ് പദ്ധതി. രാജ്യത്തേക്കുള്ള ഡ്രോണുകളുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റിലയൻസിന്റെ ഈനീക്കം.
ഇപ്പോഴത്തെ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ ഡ്രോൺ വിപണി 5 ബില്യൺ ഡോളർ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു. നിലവിൽ എസ്‌റ്റീരിയോ എയ്‌റോസ്‌പേസിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയാണ് റിലയൻസ് 2020ൽ ഡ്രോൺ നിർമാണത്തിലേക്ക് പ്രവേശിച്ചത്. എസ്‌റ്റീരിയോ എയ്‌റോസ്‌പേസ് റിലയൻസ് സ്‌ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ സബ്‌സിഡിയറിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പ്രയോജനപ്പെടുത്തി ഉൽപ്പാദനം അഞ്ചിരട്ടി വർധിപ്പിക്കാനാണ് റിലയൻസ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം എസ്റ്റീരിയോ എയ്റോസ്പേസിന്റെ ബെംഗളൂരുവിലെ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 2,000 എന്നതില്‍ നിന്ന് 10,000 ആയി ഉയര്‍ത്തും.
രാജ്യത്തെ ഡ്രോണുകളോ, ഡ്രോണ്‍ ഘടകങ്ങളോ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20 ശതനമാം ഇന്‍സെന്റീവാണ് കേന്ദ്രം നല്‍കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചു സാധനങ്ങള്‍ വിതരണം ചെയ്യുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്. ഇപ്പോൾ ഏകദേശം 200 മില്യണ്‍ ഡോളറിന്റേതാണ് രാജ്യത്തെ ഡ്രണ്‍ വിപണി. 2018ല്‍ ഈ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്ത ശേഷം സൈനിക- കച്ചവട ആവശ്യങ്ങള്‍ക്കുള്ള ഡ്രോണുകളുടെ നിര്‍മാണം 70:30 എന്ന അനുപാതത്തിലാണ്.
ഇനിവരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ അനുപാതം 30:70 എന്ന രീതിയില്‍ തിരിയുമെന്നാണ് അസ്റ്റീരിയ എയ്റോസ്പേസിന്റെ സഹസ്ഥാപകന്‍ നീല്‍ മെഹ്ത്ത പറയുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളല്‍ ആഗോള തലത്തില്‍ ഡ്രോണ്‍ വിപണി 20 ബില്യണ്‍ ഡോളറിന്റേതായി മാറുകയും ചെയ്യും.