ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ തകർന്നുപോയ ഗാസ മുനമ്പ് പുനർനിർമിക്കാൻ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. പലസ്തീനികൾ അവിടം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേൽ പ്രധാനമന്തി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. എന്നാൽ ട്രംപിൻ്റെ ആവശ്യം പലസ്തീൻ സംഘടനയായ ഹമാസ് തള്ളി.പലസ്തീൻകാരെ സ്വീകരിക്കാൻ ഈജിപ്റ്റും ജോർദാനും തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർദാൻ രാജാവ് വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം.
യുദ്ധം ഗാസയെ മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത ഇടമാക്കി. പ്രദേശം ഗാസയിൽ ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. വെടിയേൽക്കാതെ, കൊല്ലപ്പെടാതെ നല്ലയിടങ്ങളിൽ സുരക്ഷിതമായി താമസിക്കാൻ പലസ്തീനികൾക്ക് കഴിയണമെന്ന് ട്രംപ് പറഞ്ഞു.
യുഎസിൽ വച്ചായിരുന്നു ട്രംപ് – നെതന്യാഹ്യു കൂടിക്കാഴ്ച നടന്നത് . ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത്. ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവും കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.