കൊടുംകുറ്റവാളി അന്‍മോല്‍ ബിഷ്‌ണോയിയെ മുംബൈയില്‍ എത്തിച്ച് ചോദ്യം ചെയ്യണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി. എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ധിഖിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അന്‍മോല്‍.
‘മാസങ്ങളായി അന്‍മോലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. അന്‍മോല്‍ ബിഷ്‌ണോയെ നാടുകടത്തിയെന്ന മെയില്‍ വന്നു. ഉടന്‍ തന്നെ ഞാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും അധികൃതരെയും വിവരമറിയിച്ചു. അവനെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ -സീഷന്‍ സിദ്ദിഖി പറഞ്ഞു.
‘അന്‍മോല്‍ ബിഷ്‌ണോയിയും എൻ്റെ പിതാവും തമ്മില്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് ഈ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് കണ്ടെത്തണം. അവന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ട്,’ -സീഷന്‍ സിദ്ദിഖി പറഞ്ഞു.
ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനും ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുളള കുറ്റവാളികളില്‍ ഒരാളുമാണ് അന്‍മോല്‍ ബിഷ്‌ണോയി. ഇയാളെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി എന്നാണ് റിപ്പോര്‍ട്ട്.
അന്‍മോല്‍ ബുധനാഴ്‌ച ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അന്‍മോല്‍ ബിഷ്‌ണോയിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി അറിയിച്ചു കൊണ്ടുളള ഇമെയില്‍ സ്‌ക്രീന്‍ഷോട്ട് സീഷന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.























