ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഏക മാർഗ്ഗമാണ് നമ്മ മെട്രോ. എന്നാൽ മെട്രോ യാത്ര ഇനി അല്പം ചിലവേറിയതാകുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. യാത്രക്കാരുടെ കീശ ചോർത്തുന്ന പുതിയ നിരക്ക് വർധന ഫെബ്രുവരി ഒൻപത് മുതൽ നിലവിൽ വരുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന മെട്രോ നിരക്കുള്ള നഗരമായി ബെംഗളൂരു നിലനിൽക്കുമ്പോൾ, ഈ പുതിയ വർധന സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആഘാതമാവുകയാണ്.
2024-ലെ ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് അഞ്ച് ശതമാനത്തിന്റെ വർധനവാണ് നിലവിൽ വരുത്തുന്നത്. ഇതനുസരിച്ച് മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 11 രൂപയായും കൂടിയ നിരക്ക് 90 രൂപയിൽ നിന്ന് 95 രൂപയായും വർധിക്കും. മിനിമം നിരക്കിൽ വരുന്ന 50 പൈസയുടെ വർധനവ് 11 രൂപയായി റൗണ്ട് ചെയ്യാനാണ് കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ നിരക്ക് വർധനവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് അത് 100 ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കി കുറച്ചിരുന്നുവെങ്കിലും, വീണ്ടും നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം യാത്രക്കാരെ ആശങ്കയിലാക്കുന്നു.
ഗതാഗതക്കുരുക്കിൽ കുരുങ്ങാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ മെട്രോയെ ആശ്രയിക്കുന്നവർക്ക് മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ ഏറ്റവും ചിലവേറിയ മെട്രോ സർവീസ് എന്ന ഖ്യാതി നിലനിൽക്കെത്തന്നെ വീണ്ടും നിരക്ക് വർധിപ്പിക്കുന്നത് ഐടി നഗരത്തിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ അമർഷത്തിന് ഇടയാക്കുന്നുണ്ട്.
സൗകര്യങ്ങൾ വർധിക്കുമ്പോൾ അതിന് വലിയ വില നൽകേണ്ടി വരുന്നു എന്നത് ഒരു യാഥാർഥ്യമായി മാറുകയാണ്. തിരക്കേറിയ ഈ നഗരജീവിതത്തിൽ സമയത്തിനൊപ്പം തന്നെ ഓരോ രൂപയും അമൂല്യമാണെന്ന് നമ്മ മെട്രോ അധികൃതർ തിരിച്ചറിയേണ്ടതുണ്ട്.























