. സയിദ് അബി
സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾക്ക് തീയേറ്റർ കൾച്ചർ നൽകുന്ന വ്യാജമായ ഒരു പിന്തുണയുണ്ട്. പ്രേക്ഷകരുടെ സാമാന്യ ബോധത്തെ മറികടക്കുന്ന ഒരു വ്യാജനിർമിതി. ഫാൻസും അണിയറപ്രവർത്തകരും ഡിസ്റ്റിബ്യുട്ടേഴ്സും തീയേറ്റർ ഉടമകളും കളിക്കുന്ന ഒരു കണ്ണ് പൊത്തിക്കളി.ഏത് ചവറും ഗംഭീരമാണെന്ന നിർമ്മിതിക്ക് മുകളിലൂടെയാണ് ആന്റണി പറന്നത്.
ഏറ്റവും കൂടുതൽ തുകക്ക് എടുത്ത പടം തീയേറ്റർ വഴി ഒരു ഗിമ്മിക്ക് നടത്തി വിജയിപ്പിക്കാനുള്ള സമയമല്ല കോവിഡ് സമയമെന്ന് ആന്റണിക്ക് മനസിലായി. ജീവിതപ്രശ്നത്തിൽ വല്ലാതെ നട്ടം തിരിയുന്ന കുടുംബങ്ങൾ ഈ ഗിമ്മിക്കിൽ ഇനിയും വീഴാൻ സാധ്യതയില്ല.
വർഷങ്ങളായി തുടരുന്ന ഈ ചതിക്ക് കൂട്ട് നിന്ന് നല്ല സിനിമകളെ തകർത്തവരാണ് തീയേറ്റർ ഉടമകൾ, തിങ്കളാഴ്ച നിച്ഛയം പോലെ ഉള്ളൊരു സൃഷ്ടി എത്ര നാൾ ഇവർ ജനങ്ങളെ കാണിക്കുമായിരുന്നു? അതെ സമയം സൂപ്പർ താരങ്ങൾക്ക് വേണ്ടി ഏത് ചവറും പ്രേക്ഷകരുടെ മുകളിൽ കെട്ടി വെക്കും. പുതിയ കാലത്തെ സിനിമാക്കാർ ഈ വല്യ വെല്ലുവിളിയെ ആയിരം വട്ടം അതിജീവിച്ചാണ് തീയേറ്ററുകൾ സ്വന്തമാക്കിയത്.
അവരുടെ പിന്നിൽ പ്രേക്ഷകർ നിന്നത് കൊണ്ട് മാത്രം നിർബന്ധിതമായി നിൽക്കുകയായിരുന്നു തീയേറ്റർ ഉടമകൾ.അത്കൊണ്ട് അവർക്ക് OTT പ്ലാറ്റുഫോമുകൾ ആദ്യം വന്ന സമയത്ത് തന്നെ ഉൾക്കൊള്ളാനായി, അവരെ വിലക്കിയാലും പ്രേക്ഷകർ ഉണ്ടായി വരും.
ആന്റണിയും മോഹൻലാലുമൊക്കെ തീയേറ്റർ സംസ്കാരത്തിന്റെ അനാരോഗ്യ സൗജന്യം കൊണ്ട് കൂടി തടിച്ച് കൊഴുത്തവരാണ്.അല്ലെങ്കിൽ പ്രേക്ഷകർ ആമസോൺ പ്രൈം വഴി പാതി കണ്ട് നിർത്തിയേനെ. അപ്പോൾ കുറച്ചൊക്കെ നന്ദി തീയേറ്റരോട് കാണിക്കാവുന്നതാണ്.
OTT പ്ലാറ്റുഫോമുകൾ പ്രേക്ഷകരെ വ്യാജനിർമിതിയിൽ നിന്ന് പരിപൂർണമായി രക്ഷിക്കും സ്വന്തം ആസ്വാദനയും വിമർശനവും അവിടെ സാധ്യമാണ്.അവർക്ക് അനേകം ഓപ്‌ഷൻസ് അപ്പുറത്തുണ്ട്.
ആന്റണി നല്ല ബുദ്ധിയുള്ള ബിസിനസുകാരനാണ്.കോവിഡ് കാലത്തെ നഷ്ടം ഒരു പ്രധാനപ്പെട്ട വിഷയമുള്ള ആൾക്ക് വ്യാജപരിവേഷം നടക്കാത്ത അവസരത്തിൽ OTT ആണ് നല്ല മാർഗം.























