മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ പി.വി അന്‍വറിന്‍റെ നേതൃത്വത്തില്‍ ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ എന്ന പുതിയ സംഘടനയുടെ നയരേഖ വായിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് ഒരു ജില്ല രൂപീകരിക്കണമെന്നാണ് നയ പ്രഖ്യാപനത്തിൽ പ്രധാനമായുള്ളത്. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നതെന്നും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്.
ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവൽ, കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ, പ്രവാസി വോട്ടവകാശം ഉറപ്പുവരുത്തണം, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്‌കൂൾ സമയം എട്ടുമുതൽ ഒരുമണി വരെയാക്കണം, ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം, സാമൂഹ്യനീതി ജാതി സെൻസസിലൂടെ തുടങ്ങിയവയാണ് നയരേഖയിലെ വിശദീകരണം.
സർക്കാർ സ്‌കൂളിലെ അദ്ധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്‌കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിൻ്റെ 20 ശതമാനം അതത് സ്‌കൂളിലെ ബിപിഎൽ വിദ്യാർത്ഥികൾക്കുവേണ്ടി മാറ്റിവയ്ക്കണം. വിദ്യാഭ്യാസ വായ്‌പകളും എഴുതിത്തള്ളണം. സംരഭവായ്‌പകളും എഴുതിത്തള്ളണം.
വന്യമൃഗശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്‌ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. തൊഴിലില്ലായ്‌മ വേതനം 2000 ആക്കി ഉയർത്തണം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം തുടങ്ങിയവയാണ് നയ രേഖയിലെ പ്രധാന കാര്യങ്ങൾ.