ഇന്നുമുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ചെലവ് ചുരുക്കലിന്റെ പേരില്‍ പിരിച്ച് വിടാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോർട്ട് . ചാനൽ മേധാവിയും ബി.ജെ.പി സംസംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൂട്ടപ്പിരിച്ചുവിടലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത് . മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ അഴിമുഖമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖന്റെ വലം കൈ കൂടിയായ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ (സി.ഒ.ഒ) തപന്‍ ശര്‍മ്മയുടെ തീരുമാനമാണ് പിരിച്ച് വിടല്‍ എന്നാണ് ജീവനക്കാരെ മാനേജ്മെന്റ് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായി അധികം വൈകാതെ തന്നെ ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിലും കൂട്ട പിരിച്ചുവിടല്‍ നടത്താന്‍ നീക്കങ്ങള്‍ നടക്കുന്നതായും വിവരമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു .
നോർത്ത് ഇന്ത്യയിൽ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ സി ഒ ഒ ആയിരുന്നു തപന്‍ ശര്‍മ്മ. ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് വന്നത് മുതലാണ് സംഘപരിവാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി ഏഷ്യാനെറ്റ് മാറിയത് എന്നും ജീവനക്കാരില്‍ ചിലര്‍ പറയുന്നു . കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വാര്‍ത്ത നല്‍കാന്‍ ഇയാള്‍ നിരന്തരമായി ഇടപെടാറുണ്ടെന്നും സൂചനയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . തപന്‍ ശര്‍മ്മയുടെ വലം കൈയായ എച്ച് ആര്‍ മേധാവിയുടെ മുന്‍ കൈയിലാണ് പിരിച്ചുവിടല്‍ നീക്കം നടക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം.
ഏഷ്യാനെറ്റിലെ മുതിര്‍ന്ന ജീവനക്കാര്‍ മുതല്‍ പുതുതായി ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വരെ പുറത്താകുന്നവരില്‍ പെടുമെന്നും സൂചന ലഭിച്ചതായി ജേണലിസ്റ്റുകള്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍ എന്നിവരുടെ അറിവോടെയാണ് പിരിച്ചുവിടല്‍ നീക്കമെന്നും അഴിമുഖം റിപ്പോർട്ട് ചെയ്യുന്നു .
അതേപോലെതന്നെ, ഓണ്‍ലൈന്‍ ജീവനക്കാര്‍ക്ക് മാസം ലക്ഷക്കണക്കിനു യൂസര്‍മാരെ ഉണ്ടാക്കണമെന്നാണ് ടാര്‍ഗെറ്റ്. ഈ ടാര്‍ഗെറ്റ് പൂര്‍ത്തീകരിച്ചാലും കൂടുതല്‍ വലിയ ടാര്‍ഗെറ്റുകള്‍ നല്‍കി പീഡിപ്പിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസം ടാര്‍ഗറ്റ് ഇരട്ടിയാക്കി സി ഒ ഒ യുടെ ഉത്തരവ് പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് കൂട്ട പിരിച്ചു വിടലും നടക്കുന്നത്.























