ആശുപത്രിയിൽ സഹപ്രവർത്തകനോട് കോവിഡ് രോഗിയെ കൊല്ലാൻ നിർദേശിച്ച ഡോക്ടറിനെതിരെ പോലീസ് കേസെടുത്തു. 2021ൽ പകർച്ചവ്യാധിയുടെ സമയത്താണ് കേസിന് ആസ്‌പദമായ സംഭവം. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് എതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.
ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിലെ അഡീഷണൽ ജില്ലാ സർജനായിരുന്ന ഡോ. ശശികാന്ത് ദേശ് പാണ്ഡെയും കോവിഡ്19 കെയർ സെൻ്റെറിൽ ജോലി ചെയ്‌തിരുന്ന ഡോ. ശശികാന്ത് ഡാംഗെയും തമ്മിലുള്ള സംഭാഷണത്തിൻ്റെ ഒരു ഓഡിയോ ക്ലിപ്പ് അടുത്തിടെ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
‘ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത്, ആ ദയാമി സ്ത്രീയെ കൊന്നേക്കൂ’ എന്ന് ഡോ. ദേശ് പാണ്ഡെ പറയുന്നത് ക്ലിപ്പിൽ കേൾക്കാം. ഓക്‌സിജൻ പിന്തുണ ഇതിനകം തന്നെ കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഡോ. ഡാംഗെ പ്രതികരിക്കുന്നതും ഓഡിയോയിൽ ഉണ്ട്.
ഈ ക്ലിപ്പ്, 2021ൽ കോവിഡ് പ്രതിസന്ധിയുടെ കൊടുമുടിയിൽ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരുന്ന സമയത്തേത് ആണെന്ന് കരുതപ്പെടുന്നു. ദയാമി അജിമുദ്ദീൻ ഗൗസുദ്ദീൻ്റെ ഭാര്യ കൗസർ ഫാത്തിമ എന്ന രോഗി പിന്നീട് കോവിഡിൽ നിന്ന് മുക്തി നേടി. സംഭവത്തിൽ ഓഡിയോ ക്ലിപ്പിൻ്റെ ആധികാരികത പോലീസ് പരിശോധിച്ച് വരികയാണ്.























