കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ ബാങ്കുകൾ 9.75 ലക്ഷം കോടി രൂപയുടെ വായ്‌പ കുടിശ്ശികകൾ എഴുതിത്തള്ളിയെന്ന് കേന്ദ്ര സർക്കാർ. തിങ്കളാഴ്‌ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് കണക്കുകൾ വ്യക്തമാക്കിയത്.
മന്ത്രി നൽകിയ വിവരങ്ങൾ പ്രകാരം, 2020ൽ എഴുതിത്തള്ളൽ അതിൻ്റെ പരമാവധിയിൽ എത്തി. 1.59 ലക്ഷം കോടി രൂപയാണ് അക്കൊല്ലം മാത്രം എഴുതിത്തള്ളിയത്.എന്നാൽ 2020ന് ശേഷം ഈ പ്രവണതയിൽ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2025 സാമ്പത്തിക വർഷത്തിൽ ഇത് 47,568 കോടി രൂപയായി കുറഞ്ഞു. 2015 സാമ്പത്തിക വർഷം 31,723 കോടി രൂപ, 2016ൽ 40,416 കോടി രൂപ, 2017ൽ 68,308 കോടി രൂപ, 2018ൽ 99,132 കോടി രൂപ എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്. 2018-19 സാമ്പത്തിക വർഷം വായ്‌പ എഴുതിത്തള്ളൽ ഒരു ലക്ഷം കോടി രൂപ കടന്നു. 2020ൽ ഇത് 1.59 ലക്ഷം കോടി രൂപയായി.
എന്താണ് വായ്‌പ എഴുതിത്തള്ളൽ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ നിർദേശങ്ങൾക്കും ബാങ്ക് ബോർഡുകൾ അംഗീകരിച്ച നയങ്ങൾക്കും അനുസൃതമായാണ് നിഷ്‌ക്രിയ ആസ്‌തികൾ (എൻപിഎ) എഴുതിത്തള്ളുന്നത്. നാല് വർഷം പൂർത്തിയാക്കിയതും പൂർണമായ പ്രൊവിഷനിങ് നടത്തിയതുമായ വായ്‌പകളാണ് ഇത്തരത്തിൽ നീക്കം ചെയ്യുന്നത്.
വായ്‌പകൾ എഴുതിത്തള്ളി എന്നതുകൊണ്ട് കടം വാങ്ങിയവർക്ക് ആ തുക തിരിച്ചടയ്ക്കേണ്ട എന്നല്ല അർഥം. വായ്‌പ എഴുതിത്തള്ളുന്നത് ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് ശരിയാക്കാൻ വേണ്ടിയുള്ള സാങ്കേതിക നടപടി മാത്രമാണ്. ഇത് വായ്‌പക്കാരൻ്റെ ബാധ്യത ഇല്ലാതാക്കുന്നില്ല.
എഴുതിത്തള്ളിയ അക്കൗണ്ടുകളിൽ നിന്നും പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ ബാങ്കുകൾ തുടരും. നിയമപരമായ മാർഗങ്ങളിലൂടെ കുടിശ്ശിക ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. നടപടി കൊണ്ട് വായ്‌പ എടുത്ത വ്യക്തിക്കോ സ്ഥാപനത്തിനോ യാതൊരുവിധ സാമ്പത്തിക ഇളവുകളും ലഭിക്കുന്നില്ല.
എബിജി ഷിപ്പ്‌യാർഡ്, ഗീതാഞ്ജലി ജെംസ് തുടങ്ങിയ സ്ഥാപനങ്ങൾ 40,635 കോടി രൂപയുടെ കുടിശ്ശിക വരുത്തി കൊണ്ട് മനഃപൂർവ്വം വീഴ്‌ച വരുത്തുന്നവരുടെ പട്ടികയിൽ മുന്നിലുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എഴുതിത്തള്ളിയ തുക തിരിച്ചു പിടിക്കുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും അതിനായുള്ള ശ്രമങ്ങൾ ബാങ്കുകൾ തുടരുന്നുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.























